തളിപ്പറമ്പ്: ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ചികിത്സയ്ക്കായി ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന് നേരെയും നാട് കാരുണ്യം ചൊരിഞ്ഞു. ലോകത്തിലെ വിലയേറിയ മരുന്നുകളിലൊന്നായ സോൾജൻസ്മ എത്തിക്കുന്നതിന് ആവശ്യമായ തുക ലഭ്യമായി. ഇനി ആരും സഹായം അയക്കേണ്ടതില്ലെന്ന് ചികിത്സാസഹായ കമ്മിറ്റി ഇന്നലെ വൈകിട്ട് അറിയിച്ചു.
എസ്.എം.എ - ടൈപ്പ് ടു രോഗം ബാധിച്ച മുഹമ്മദ് ഖാസിമിന് ഈ മരുന്ന് കുത്തിവയ്ക്കാനുള്ള രണ്ടുവയസ് എന്ന പ്രായപരിധി അടുത്ത മാസം 26ന് അവസാനിക്കുമെന്നത് ബന്ധുക്കളെയും ചികിത്സാസഹായ കമ്മിറ്റിയേയും ആശങ്കയിലാഴ്ത്തിയിരുന്നു. കുറഞ്ഞ തോതിലായിരുന്നു ആദ്യഘട്ടത്തിൽ ആളുകളുടെ പ്രതികരണം. എന്നാൽ ഇതേരോഗം ബാധിച്ച പഴയങ്ങാടി മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന് 47 കോടിയോളം രൂപ ചികിത്സയ്ക്കായി എത്തിയത് മുഹമ്മദ് ഖാസിമിനും ഗുണമായി. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്കുള്ള തുക കഴിച്ചുള്ളതിൽ നിന്ന് എട്ടരക്കോടി മുഹമ്മദ് ഖാസിമിനായും നീക്കിവച്ചു. ഇതടക്കം ഇതുവരെ 17.38 കോടി അക്കൗണ്ടിൽ എത്തി. വാഗ്ദാനം ചെയ്തവരുടെ സഹായം കൂടി എത്തുന്നതോടെ ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയാകുമെന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സൺ സുനി ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ എന്നിവർ അറിയിച്ചു.
ചപ്പാരപ്പടവ് മഖാമിന് സമീപം പുതിയപുരയിൽ മാലിക്കകത്ത് വീട്ടിൽ ഫാത്തിമത്ത് ഷാക്കിറയുടെ ഏകമകനാണ് മുഹമ്മദ് ഖാസിം. മുത്തച്ഛൻ പി.പി.മഹ്റൂഫ് മൗലവിയുടെ സംരക്ഷണയിലാണ് കുട്ടിയും മാതാവും കഴിയുന്നത്.
ചികിത്സ ബംഗളൂരുവിൽ
ബംഗളൂരു ബാപ്റ്റിസ്റ്റ ആശുപത്രിയിലാണ് മുഹമ്മദ് ഖാസിമിന് ചികിത്സ നൽകുന്നത്. രക്തപരിശോധന സെപ്റ്റംബർ അഞ്ചിന് നടക്കും. ഈ മാസം 31ന് സോൾജൻസ്മ ബുക്ക് ചെയ്യും. നികുതിയിളവ് ലഭിക്കുന്നതിനുള്ള ശ്രമം തുടങ്ങിയതായി ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇല്ലെങ്കിൽ ഈ തുക മതിയാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |