മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് സംശയം
പുനലൂർ: സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ തൊളിക്കോട് വിഷ്ണുഭവനിൽ വിശ്വകുമാറിനെയാണ് (20) ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോം ക്വാറന്റൈനിലായതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു.
വിശ്വകുമാറിന്റെ മൂത്ത സഹോദരനും കോയമ്പത്തൂരിൽ ബി.ബി.എ വിദ്യാർത്ഥിയുമായ വിഷ്ണുകുമാറിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ വിഷ്ണുകുമാർ നെഗറ്റീവാകുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന വിശ്വകുമാറിനെ രാവിലെ മുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും നടത്തിയ തെരച്ചിലിലാണ് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിശ്വകുമാറിന്റെ മുറിയിൽ നിന്ന് ലഭിച്ച ഫോണിൽ 'കൊവിഡ് കാരണം ജീവിതം നശിച്ചു, എല്ലാവരും ക്ഷമിക്കണം' എന്ന സന്ദേശം ടൈപ്പ് ചെയ്ത് സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. എന്നാൽ ഈ സന്ദേശം ആർക്കും അയച്ചിരുന്നില്ല. സ്ഥലത്തെത്തിയ പുനലൂർ പൊലീസ് മേൽനടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിനൊപ്പം നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ബന്ധുവീട്ടിൽ സംസ്കരിച്ചു.
ഐ.ടി.ഐ പഠനത്തിന് ശേഷം വേയിംഗ് ബ്രിഡ്ജ് സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു വിശ്വകുമാർ. ദേവസ്വം ബോർഡ് ജീവനക്കാരനായ സജികുമാറാണ് പിതാവ്. മാതാവ്: രാജിമോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |