മോഷണം ആരോപിച്ച് അച്ഛനും മകൾക്കും പീഡനം
തിരുവനന്തപുരം: സൈലന്റ് മോഡിലാക്കി മൊബൈൽഫോൺ ബാഗിലിട്ടത് മറന്നുപോയ വനിതാ പൊലീസുകാരി, മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് വഴിയാത്രക്കാരായ അച്ഛനെയും എട്ട് വയസുകാരിയായ മകളെയും
നടുറോഡിൽ തടഞ്ഞ് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു.
ആറ്റിങ്ങൽ പിങ്ക് പട്രോൾ പൊലീസ് സംഘത്തിലെ വനിതാ പൊലീസുദ്യോഗസ്ഥർക്കെതിരെ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനാണ് പരാതിക്കാരൻ.
ഇന്നലെയായിരുന്നു സംഭവം. ഐ എസ്. ആർ. ഒയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാൻ ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും ഇന്നലെ ആറ്റിങ്ങലിൽ നിൽക്കുമ്പോഴാണ് സംഭവം. കുടിവെള്ളം വാങ്ങി നടന്നുവന്ന ജയചന്ദ്രനെ പിങ്ക് പൊലീസ് തടഞ്ഞുനിർത്തുകയും എടുക്കെടാ മൊബൈൽ ഫോൺ എന്ന് ആക്രോശിക്കുകയും ചെയ്തു. ഉടൻ ജയചന്ദ്രൻ സ്വന്തം മൊബൈൽ ഫോൺ പൊലീസിന് നൽകി. ഇതല്ല നീ കാറിൽ നിന്നെടുത്ത എന്റെ മൊബൈൽ ഫോൺ താടാ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ ആക്രോശം. എടുത്തിട്ടില്ലെന്ന് ജയചന്ദ്രൻ ആവർത്തിച്ചെങ്കിലും ഫോൺ മകളെ എൽപ്പിക്കുന്നത് കണ്ടെന്നായിരുന്നു പൊലീസുകാരിയുടെ നിലപാട്. പിടിക്കപ്പെട്ടപ്പോൾ മകൾ ഫോൺ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും അവർ ആരോപിച്ചു. അച്ഛൻ ഫോൺ എടുത്തിട്ടില്ലെന്ന് പറഞ്ഞ് മകളും കരയാൻ തുടങ്ങി. കുട്ടികളേയും കൊണ്ട് ഇവനെപ്പോലെയുള്ളവർ മോഷണത്തിനിറങ്ങുന്നത് പതിവാണെന്നും ഉദ്യോഗസ്ഥ പറഞ്ഞു. ഇതിനിടെ ബഹളം കേട്ട് ആളുകൾ കൂടി. അപ്പോഴും ജയചന്ദ്രനാണ് കള്ളൻ എന്ന തരത്തിൽ വിചാരണ തുടർന്നു. ഇതിനിടയിൽ പൊലീസ് സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥ, വാഹനത്തിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. പരിശോധനയിൽ ബാഗിൽ നിന്ന് ഫോൺ കണ്ടെടുത്തു. മൊബൈൽ നഷ്ടപ്പെട്ടെന്ന് കരുതി വിളിച്ചെങ്കിലും സൈലന്റിലായിരുന്നതിനാൽ അറിഞ്ഞില്ല. ഫോൺ തിരിച്ചുകിട്ടിയതോടെ പരസ്യ വിചാരണ അവസാനിപ്പിച്ചെങ്കിലും പിന്നീടും മോശമായാണ് പൊലീസ് പെരുമാറിയത്. സംഭവം മൊബൈലിൽ പകർത്തി ആരോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളുടെയും സംഭവത്തെപ്പറ്റിയുള്ള വാർത്തകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു പറഞ്ഞു. ജയചന്ദ്രൻ പരാതി നൽകിയിട്ടില്ലെന്നും ഇയാളെ നേരിൽകണ്ട് വിവരങ്ങൾ ശേഖരിച്ചശേഷം നടപടി കൈക്കൊള്ളുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |