ആലുവ: വീട് നിർമ്മാണം പകുതിപോലും പൂർത്തിയാക്കാതെ കരാർ തുകയ്ക്ക് പുറമെ 43 ലക്ഷം രൂപ അധികം കൈപ്പറ്റിയ ശേഷം മുങ്ങിയ നിർമ്മാണ കമ്പനി ഉടമയെ ബംഗളൂരുവിൽ നിന്ന് ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഇരിങ്ങാടലക്കുട സ്വദേശിയും ബംഗളൂരു കോറമംഗലം പഞ്ചാബ് നാഷണൽ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന കാരിയോൺ ബിൽട്ട അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടറുമായ ബ്രിഗേഷ് ഗോപാലകൃഷ്ണനെയാണ് (40) ആലുവ എസ്.ഐ ആർ. വിനേദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആലുവ പറവൂർകവല ചൈത്രം ബേക്കറി ഉടമ അനിൽകുമാർ ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്കിന് നൽകിയ പരാതിയിലാണ് അറസ്റ്റ്.
തൃക്കാക്കര ജാലകംകരയിൽ വാഴകത്തിൽ വീട് എന്ന വ്യാജ വിലാസത്തിലാണ് ഇയാൾ നിർമ്മാണത്തിന് കരാർ എടുത്തിരുന്നത്. പറവൂർ കവല വി.ഐ.പി റോഡിൽ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് അനികുമാർ, ബ്രിഗേഷിന്റെ സ്ഥാപനത്തിന് 2018 ഒക്ടോബറിൽ 1.12 കോടി രൂപയ്ക്ക് കരാർ നൽകിയിരുന്നു. നിർമ്മാണം പാതിവഴിയിലെത്തിയപ്പോൾ വീടിന്റെ വിസ്തൃതി കൂടുതലുണ്ടെന്ന് പറഞ്ഞ് 43 ലക്ഷത്തോളം രൂപ അധികം കൈപ്പറ്റി. ഇതിനിടയിൽ കൊവിഡിന്റെ പേരിൽ നിർമ്മാണം നിർത്തി പ്രതി പിന്നീട് മുങ്ങി. തൃക്കാക്കരയിലെ പ്രതിയുടെ വിലാസത്തിൽ പരാതിക്കാരൻ പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് വ്യാജവിലാസമാണെന്ന് ബോദ്ധ്യമായത്. മൊബൈൽ സ്വിച്ച് ഓഫുമായിരുന്നു. ഇ - മെയിൽ മുഖേന ഇയാളുടെ സ്ഥാപനവുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമില്ലാതായതോടെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വ്യാഴാഴ്ച രാത്രിയാണ് എസ്.ഐയുടെ നേതൃത്വത്തിൽ എ.എസ്.ഐ രാജേഷ്, സി.പി.ഒ മാഹിൻഷ അബൂബക്കർ എന്നിവരടങ്ങുന്ന പൊലീസ് സംഘം ബാംഗ്ളൂരിലേക്ക് തിരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ കോറമംഗലം പൊലീസിന്റെ സഹായത്തോടെ ഓഫീസിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. രാത്രി ഒമ്പതരയോടെ ആലുവ സ്റ്റേഷനിലെത്തിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനമാണെന്നാണ് പ്രതി പ്രചരിപ്പിച്ചിരുന്നത്. ഇയാൾ നിരവധി പേരെ കബളിപ്പിച്ചതായിട്ടാണ് സൂചന. കളമശേരിയിൽ മറ്റൊരാൾക്ക് 10 ലക്ഷം രൂപ നൽകാനുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |