ദേശീയ സ്വാതന്ത്ര്യസമരത്തിന് അരദശാബ്ദത്തിന് മുമ്പ് രാജഭരണകാലത്ത് രൂപീകരിച്ച തിരുവനന്തപുരം നഗരസഭയുടെ വോട്ടെടുപ്പിൽ നന്തൻകോട് വാർഡിൽ നിന്ന് വിജയിച്ച വി. രാമചന്ദ്രൻ ഓർമ്മയായിട്ട് സെപ്തംബർ ഒന്നിന് 50 വർഷം പൂർത്തിയാകുന്നു.
തിരുവിതാംകൂർ രാജകുടുംബം 1940ൽ രാജധാനിയിൽ നഗരസഭ രൂപീകരിച്ചു. അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. എന്നാൽ 1942ൽ 24 വാർഡുകളിലും തിരഞ്ഞെടുപ്പ് നടത്തി. പിൽക്കാലത്ത് തിരുവനന്തപുരം മേയറായിരുന്ന സ്റ്റാൻലി സത്യനേശന്റെ പിതാവ് സത്യനേശൻ ആയിരുന്നു വി. രാമചന്ദ്രന്റെ എതിർ സ്ഥാനാർത്ഥി. സ്റ്റേറ്റ് കോൺഗ്രസിന്റെ ബ്ളോക്ക് പ്രസിഡന്റായ വി. രാമചന്ദ്രൻ ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. ആദ്യ കൗൺസിലിലെ ഏറ്റവും ചെറുപ്പക്കാരനായിരുന്ന പ്രതിനിധി ഇപ്പോഴും ജീവിച്ചിരിക്കുന്ന 107 വയസുള്ള അഡ്വക്കേറ്റ് അയ്യപ്പൻപിള്ളയായിരുന്നു. വി. രാമചന്ദ്രൻ സ്വതന്ത്ര തിരുവിതാംകൂറിനെയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിലും മുന്നണി പടയാളിയായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം 1949ൽ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു. തുടർന്ന് വിവാഹിതനായി. രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും നാട്ടിലെ പൊതുകാര്യ പ്രസക്തനായിരുന്നു. വേലായുധൻ - പാർവതി ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമനായിരുന്നു വി. രാമചന്ദ്രൻ. നാട്ടിലെ പ്രശ്നപരിഹാരങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. കുടുംബപ്രശ്നങ്ങൾ, അതിർത്തി തർക്കങ്ങൾ, ഭാഗംവയ്പ്പ് ഇതിലൊക്കെ അവസാനവാക്ക് അദ്ദേഹത്തിന്റേതായിരുന്നു.
(ലേഖകൻ റെയിൽവേ
കൺസ്ട്രക്ഷൻ ലേബർ യൂണിയൻ
സി.ഐ.ടി.യു സെക്രട്ടറിയാണ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |