സൈന്യത്തിൽ നിന്ന് വിരമിച്ചു വരുന്നവരെ, അവർ അർഹിക്കുന്ന രീതിയിൽ തന്നെ സംസ്ഥാന സർക്കാർ പുനഃരധിവസിപ്പിക്കുന്നുണ്ട് . ഇതിനെല്ലാം അവർ തീർത്തും അർഹരുമാണ്. എന്നാൽ ഈ നാടിനുവേണ്ടി യാതൊരു സമയപരിധിയുമില്ലാതെ അഹോരാത്രം വിയർപ്പൊഴുക്കി ജോലിചെയ്ത ശേഷം വിരമിച്ച ഇവിടത്തെ സാധാരണ പൊലീസുകാരെ മാത്രം എന്തുകൊണ്ടോ സർക്കാർ മറന്നുപോകുന്നു. അവരെ പലവിധത്തിലും അവഗണിച്ച് വേദനിപ്പിക്കുന്നു .
2011ൽ പൊലീസ് സേനയുടെ ജോലി സമയം എട്ട് മണിക്കൂർ എന്ന് തത്വത്തിൽ അംഗീകരിക്കുന്നതിനു മുൻപുവരെ ജനസംഖ്യക്കു ആനുപാതികമായി സേനയുടെ സംഖ്യാബലം വർദ്ധിപ്പിക്കാതിരുന്ന സാഹചര്യങ്ങളിലെല്ലാം തന്നെ പൊലീസുകാരുടെ ജോലിസമയത്തിൽ യാതൊരുസമയ പരിധിയും ഉണ്ടായിരുന്നില്ല. ജോലി സമയത്ത് കൃത്യതയില്ലാത്ത ഭക്ഷണരീതിയും മതിയായ വിശ്രമം ലഭിക്കാത്തതും കാരണം സർവീസിൽ നിന്നും വിരമിച്ചു കഴിഞ്ഞപ്പോൾ ഭൂരിപക്ഷംപേരും രോഗികളായി. ഈ ദുരവസ്ഥയിൽ അത്തരക്കാർക്കു ആശ്വാസം പകരാൻ അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവരാരും മിനക്കെടുന്നില്ലെന്നു മാത്രമല്ല ഈ വയോധികർക്ക് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും കവർന്നെടുക്കുകയും ചെയ്യുന്നു. അവരെ മാനസികമായി പീഡിപ്പിക്കുന്ന സർക്കാർ നടപടികൾ നിർഭാഗ്യകരമാണ്.
വിരമിച്ചവർക്കു അവകാശപ്പെട്ട ചില ആനുകൂല്യങ്ങൾ നിയമവിരുദ്ധമായി തടയപ്പെട്ടപ്പോൾ അതിനെതിരെ കഴിഞ്ഞ പത്തുവർഷം സർക്കാരുമായി ഈ വയോധികർക്കു നിയമപോരാട്ടം തന്നെ നടത്തേണ്ടിവന്നു. അതിൽ നേടിയ അനുകൂല കോടതി വിധികളെ പോലും മറികടന്ന് ആനുകൂല്യം അനർഹരായ മറ്റുചിലർക്ക് നിയമവിരുദ്ധമായി അനുവദിച്ചു കൊടുത്ത സർക്കാർ നടപടിക്കു മുൻപിൽ ഇവർക്ക് നിസഹായതയോടെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. വിരമിച്ച പൊലീസ് സേനാംഗങ്ങളുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യസംരക്ഷണവും സാമ്പത്തിക സുരക്ഷയും ഉറപ്പു വരുത്തണമെന്നു പൊലീസ് ആക്ടി (104എ )ൽ നിർദ്ദേശിക്കുന്ന നിയമം പോലും നിലവിലുണ്ടെങ്കിലും അതുപോലും അവഗണിക്കുന്ന സമീപനമാണ് വർഷങ്ങൾകൊണ്ടു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സർക്കാരിന്റെ ഇത്തരം നിലപാടുകൾകൊണ്ട് നിസഹായരായ പൊലീസ് പെൻഷൻകാർ സർവീസിൽ അനുഭവിക്കേണ്ടി വന്നതിനേക്കാളേറെ കടുത്ത മാനസിക പീഡനം ഇപ്പോൾ അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ അവരുടെ അവസ്ഥ മനസിലാക്കി അനുഭാവപൂർവമായ നടപടികൾ കൈക്കൊള്ളാൻ തയാറാകണം.
ഊരൂട്ടമ്പലം പ്രഭാകരൻ
കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
ഫോൺ : 8590873813
അലംഭാവം അപകടം
കേരളം കൊവിഡ് മൂന്നാംതരംഗ ഭീഷണിയുടെ മുൾമുനയിലായിരിക്കുകയാണ്. ഓണക്കാലത്തെ ഇളവുകൾ മാത്രമല്ല, വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരുടെ അമിത ആത്മവിശ്വാസവും പലപ്പോഴും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവർ സുരക്ഷാമാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നതായി കാണുന്നുണ്ട്. ഇത്തരക്കാർ സമൂഹത്തോട് കടുത്ത ദ്റോഹമാണ് ചെയ്യുന്നതെന്ന കാര്യം വിസ്മരിക്കരുത്.
വീട്ടിലോ ഓഫീസിലോ ഒരാൾക്ക് രോഗം വന്നാൽ എല്ലാവരിലേക്കും രോഗം പകരുന്ന സ്ഥിതിയാണുള്ളതെന്ന മുന്നറിയിപ്പ് വിദഗ്ദ്ധരിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. ഈ അപകടകരമായ സാഹചര്യത്തിൽ എല്ലാവരും സ്വയം നിയന്ത്രണത്തിന് തയ്യാറായേ മതിയാകൂ. ജനത്തിന്റെ അലംഭാവം കാരണം ഒന്നേമുക്കാൽ വർഷത്തോളമായി കൊവിഡ് പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യ, പൊലീസ്, തദ്ദേശ സംവിധാനങ്ങളെല്ലാം നിരാശയിലാണ്. ഈ നില തുടർന്നാൽ പരാജയമായിരിക്കും ഫലം. അതിനാൽ അതീവ ജാഗ്രതയോടെ വേണം ഇനിയുള്ള ചുവടുകൾ.
പ്രമോദ് ശ്രീനിവാസൻ
ഇരിങ്ങാലക്കുട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |