തൃശൂർ: ഗ്രൂപ്പുകൾക്കപ്പുറം പുത്തൻ ശൈലിയിൽ പുതുതലമുറയെ പരിഗണിച്ച് പാർട്ടിയെ നയിക്കുകയെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമെന്ന സന്ദേശം നൽകി, ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് തുറന്നുപറഞ്ഞാണ് ജോസ് വളളൂർ തൃശൂരിലെ കോൺഗ്രസിനെ നയിക്കാനൊരുങ്ങുന്നത്. അതുകൊണ്ടു തന്നെ വെല്ലുവിളികളും കല്ലുകളും മുള്ളുകളും നീണ്ട വഴിത്താരകൾ അദ്ദേഹത്തിന് പിന്നിടേണ്ടി വരുമെന്ന് വ്യക്തം.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ കോൺഗ്രസ് ദുർബലമായതോടെ ജില്ലാ നേതൃത്വം പ്രതിക്കൂട്ടിലായിരുന്നു. ആ ക്ഷീണം മറികടക്കാൻ ഭഗീരഥപ്രയത്‌നം തന്നെ നടത്തേണ്ടി വരും. അപസ്വരങ്ങൾ ഇല്ലാതാക്കി നേതാക്കളേയും പ്രവർത്തകരേയും ഒരേ കണ്ണിയിൽ കോർത്ത് മുന്നോട്ടുപോകുക എന്നത് അത്ര എളുപ്പമാവില്ല. പക്ഷേ, ശക്തനായ പ്രാസംഗികനായും പ്രവർത്തകനായും നേതാവായും പൊതുവേ എല്ലാവർക്കും സ്വീകാര്യനായ വളളൂരിന് അതിന് കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. പുതുതലമുറയുടെ പ്രതിനിധി എന്ന നിലയിൽ ചെറുപ്പക്കാരെ ഒപ്പം നിറുത്താൻ കഴിയുമെന്നും പ്രവർത്തകരും നേതാക്കളും കരുതുന്നു.
മാസങ്ങളായി ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തെ നേതൃമാറ്റത്തിനായുളള മുറവിളി മുഴങ്ങിയിരുന്നു. അപ്പോൾ ഉയർന്നു കേട്ടത് വളളൂരിന്റെ പേരായിരുന്നു. പരസ്യമായ എതിർപ്പുകളില്ലാതെ വള്ളൂരിനെ ഒടുവിൽ എല്ലാവരും സ്വീകരിക്കുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പട്ടികയിൽ പലതവണ എത്തപ്പെട്ടെങ്കിലും അവസാനനിമിഷം പിന്തള്ളപ്പെടുകയായിരുന്നു.
ഗ്രൂപ്പ് പോരിന് അന്ത്യം?
പോയകാലങ്ങളിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ വൻപോരുകളും കുതികാൽവെട്ടുകളുമുണ്ടായ ജില്ലയാണ് തൃശൂർ. പരസ്യ പ്രതിഷേധങ്ങളും നോട്ടീസ് പ്രചാരണങ്ങളും പതിവായിരുന്നു. ജില്ലയിൽ ഗ്രൂപ്പിസം ഇനി ശക്താവിമല്ലെന്നതിന് തെളിവാണ് കെ.പി.സി.സി പ്രസിഡന്റിന്റേയും രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരുടേയും ഒരേപോലെയുള്ള നാമനിർദേശം ജോസ് വള്ളൂരിന്റെ കാര്യത്തിലുണ്ടായതെന്ന് കരുതുന്നവരുണ്ട്. തിരഞ്ഞെടുപ്പിലെ തോൽവികൾക്കു ശേഷം, ഗ്രൂപ്പ് തർക്കങ്ങൾ ഇനി ഉണ്ടായാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന ചിന്ത നേതാക്കൾക്കും വന്നിട്ടുണ്ട്. അതുകൊണ്ട് ജോസ് വളളൂരിന് അക്കാര്യത്തിൽ ആശ്വസിക്കാമെന്ന് നേതാക്കൾ തന്നെ പറയുന്നു.
വെല്ലുവിളികൾ
തൃശൂർ കോർപറേഷനിലെ മാസ്റ്റർ പ്ലാൻ വിവാദം, കരുവന്നൂർ സഹകരണബാങ്ക് വായ്പാ തട്ടിപ്പ്, മുതിർന്ന നേതാക്കൾ തമ്മിലുളള അസ്വാരസ്യങ്ങൾ തുടങ്ങിയവയിൽ പ്രതിരോധത്തിലാണ് തൃശൂരിലെ സി.പി.എം. ഈ വിഷയങ്ങൾ എങ്ങനെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കാൻ കഴിയുമെന്നതാണ് കോൺഗ്രസിനെ സംബന്ധിച്ച് പ്രധാന വെല്ലുവിളി. നിരന്തരസമരങ്ങൾ മാത്രം പോരാ, വ്യത്യസ്തമായ സമരമുറകളും വേണമെന്ന ചിന്താഗതി കോൺഗ്രസിന് വന്നു തുടങ്ങിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ജനശ്രദ്ധയാകർഷിക്കുന്നതും കോൺഗ്രസിന്റെ പ്രതാപം തിരിച്ചുപിടിക്കാൻ കഴിയുന്നതുമായ സമരങ്ങളും പ്രതിഷേധങ്ങളും നടത്തുകയും അതിൽ നേതാക്കളുടെ മാനസികമായ പിന്തുണ ഉറപ്പാക്കുക എന്നതും വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |