SignIn
Kerala Kaumudi Online
Thursday, 25 April 2024 5.30 AM IST

നിലപാടിലുറച്ച് ഉമ്മൻചാണ്ടി, താനുമായി ചർച്ച നടത്തിയെന്ന കെ സുധാകരന്റെ പരസ്യവെളിപ്പെടുത്തലിൽ അമർഷം

oommenchandi-

കോട്ടയം : പുതിയ ഡി സി സി അദ്ധ്യക്ഷൻമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി അയവില്ലാതെ തുടരുന്നു. കെ പി സി സി പ്രസിഡന്റിന്റെ പരസ്യവെളിപ്പെടുത്തലിലുള്ള അമർഷത്തിലാണ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടി. താനുമായി രണ്ട് വട്ടം ചർച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്ക് മുന്നിൽ കെ സുധാകരൻ പ്രതികരിച്ചതാണ് ഉമ്മൻചാണ്ടിയെ രോഷാകുലനാക്കിയത്. ഉമ്മൻചാണ്ടി നിർദ്ദേശിച്ചവരുടെ പേരുകൾ കുറിച്ച ഡയറിയും സുധാകരൻ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ താനുമായി ഒരിക്കൽ മാത്രമേ ഇക്കാര്യം സുധാകരൻ സംസാരിച്ചിരുന്നുള്ളു എന്നും അന്ന് പ്രതിപക്ഷ നേതാവ് ഒപ്പമുണ്ടായിരുന്നു എന്നും ഉമ്മൻചാണ്ടി അടുപ്പക്കാരോട് വ്യക്തമാക്കി. അന്ന് നൽകിയ ലിസ്റ്റാണ് സുധാകരൻ പരസ്യമായി കാണിച്ചത്. കൂടുതൽ വിശദമായ ചർച്ച നടത്താൻ തനിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ പരസ്യമായ പ്രസ്താവനകൾ ഇപ്പോൾ വേണ്ട എന്ന നിലപാടിലാണ് ഉമ്മൻചാണ്ടി. അതേസമയം പാർട്ടിക്കുള്ളിലെ ചർച്ചകളിൽ തന്റെ പരാതി ഉയർത്തുവാനാണ് തീരുമാനം.

ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനു പിന്നാലെ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തിയ പരസ്യ പ്രതിഷേധം സംസ്ഥാന കോൺഗ്രസിനെ സ്‌ഫോടനാത്മക സ്ഥിതിവിശേഷത്തിലെത്തിച്ചിരിക്കുകയാണ്. ഹൈക്കമാൻഡ് പ്രഖ്യാപിച്ച പട്ടിക തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻചാണ്ടി നടത്തിയ പരസ്യ പ്രതികരണം നേതൃത്വത്വത്തിനെതിരായ വെല്ലുവിളിയായി. എന്നാൽ, പ്രതിഷേധങ്ങളെ അവഗണിച്ച് കെ.പി.സി.സി പുന:സംഘടനാ ചർച്ചകളിലേക്ക് കടക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് മുതൽ അതിനുള്ള ചർച്ചകൾ ആരംഭിച്ചേക്കും. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയിലും ഇനി മാറ്റമില്ല.

പുതുപ്പള്ളിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രകോപിതനായി നടത്തിയ പ്രതികരണം സമീപകാല കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയുടെ പുതിയ മുഖമായി . ഫലപ്രദമായ ചർച്ച നടന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ഉമ്മൻചാണ്ടി , അനാവശ്യമായി തന്റെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചതിൽ അസ്വസ്ഥതയും പ്രകടിപ്പിച്ചു. അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെന്നാൽ തനിക്കെതിരെയും നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതിനെ ശരി വച്ച് കെ സി ജോസഫും രംഗത്തുവന്നു .എന്നാൽ, നേതൃത്വത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിതോടെ , 'എ' ഗ്രൂപ്പിലെ ഭിന്നതയും പ്രകടമായി .

സുധാകരൻ സതീശൻ അച്ചുതണ്ടിനെതിരെ ഒരുമിച്ച് നീങ്ങാനാണ് എ ഐ ഗ്രൂപ്പ് മാനേജർമാരുടെ ഒരുക്കം. അതേസമയം ഗ്രൂപ്പുകളിൽ നിന്നുതന്നെ ഗ്രൂപ്പില്ലാ നേതാക്കളെയുണ്ടാക്കി ഡി.സി.സി അദ്ധ്യക്ഷ പട്ടിക പുറത്തിറക്കിയ സംസ്ഥാനനേതൃത്വം, ഈ തന്ത്രമുപയോഗിച്ച് മറുനീക്കത്തെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN, OOMMENCHANDI, DCC, CONGRESS, KERALA POLITICS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.