ന്യൂഡൽഹി: ഡിസിസി അദ്ധ്യക്ഷ പട്ടിക വിഷയത്തിൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ കടുത്ത നടപടിയുടെ മുന്നറിപ്പ് നൽകി കോൺഗ്രസ് ഹൈക്കമാന്റ്. പരസ്യപ്രസ്‌താവന പാടില്ലെന്ന ഹൈക്കമാന്റ് നിർദ്ദേശമുണ്ടായിട്ടും കോൺഗ്രസിൽ വിവാദമുണ്ടായത് ഗൗരവമായി ഹൈക്കമാന്റ് കാണുന്നതായാണ് സൂചന.
പരസ്യ പ്രതികരണം നടത്തിയ നേതാക്കന്മാരുടെ വിവരങ്ങൾ അറിയിക്കാൻ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞതായി സൂചന ലഭിച്ചു. ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിച്ചതിൽ മാറ്റമൊന്നും വരുത്താൻ ഹൈക്കമാന്റിന് താൽപര്യമില്ല, പക്ഷെ ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും ചർച്ചകൾ നടത്തിയേക്കുമെന്ന് സൂചനയുമുണ്ട്. ഇനിയും ഇവർ നേതൃത്വത്തിനെതിരായി നിലപാടെടുത്താൽ തിരിച്ചടിയുണ്ടായേക്കുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് നൽകിയതായി സൂചനയുണ്ട്. ഇവരുടെ പരാതികൾ മെറിറ്റിലെടുക്കേണ്ടെന്ന അഭിപ്രായമാണ് ഹൈക്കമാന്റിലെ മുതിർന്ന നേതാക്കൾക്കുളളത്.
കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പൂർണ പ്രവർത്തന സ്വതന്ത്ര്യം ഹൈക്കമാന്റ് നൽകുന്നു.അതേസമയം താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയിൽ നിന്നും നീക്കണമെന്ന് സംസ്ഥാനത്തെ ചിലർ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആലോചനയിലേക്കൊന്നും ഹൈക്കമാന്റ് കടന്നിട്ടില്ല.
അച്ചടക്ക നടപടി പ്രഖ്യാപിച്ച നേതാക്കൾക്ക് ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്‌തതായാണ് നോട്ടീസിലുളളത്. കെ.പി അനിൽകുമാറിനും ശിവദാസൻ നായർക്കുമാണ് ഇങ്ങനെ നോട്ടീസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |