കൊല്ലം: കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഉലയുന്ന യുഡിഎഫിൽ വീണ്ടും പ്രശ്‌നങ്ങൾ സൃഷ്‌ടിച്ച് ആർഎസ്‌പിയുടെ പ്രതിഷേധം. ഉഭയകക്ഷി ചർച്ചകൾക്കായി നൽകിയ കത്തിൽ 40 ദിവസം കഴിഞ്ഞും തീരുമാനമുണ്ടാകാത്തതാണ് ആർഎസ്‌പി നേതാക്കളെ ചൊടിപ്പിച്ചത്.
ഇത് സംബന്ധിച്ച് യുഡിഎഫ് ചെയർമാനായ വി.ഡി സതീശനോ, കൺവീനർ എം.എം ഹസനോ ഒന്നും അറിയിച്ചിട്ടില്ല. തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇനിമുതൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് തീരുമാനമെടുത്തു.
മുന്നണി വിടുന്നതിനെക്കുറിച്ചും ആർഎസ്‌പി ആലോചിക്കുന്നുണ്ട്. മുൻപ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചേർന്നാണ് ഐക്യ മുന്നണിയിലേക്ക് ആർഎസ്‌പിയെ എത്തിച്ചത്. പ്രതിപക്ഷ നേതാവായി വി.ഡി സതീശനും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി സുധാകരനും വന്നതോടെ ഇവർ കോൺഗ്രസിൽ പ്രതിസന്ധി നേരിടുന്നതും മുന്നണി വിടാൻ ആർഎസ്‌പി ആലോചിക്കുന്നതിന് കാരണമായി.
ഭാവി പരിപാടികൾ സെപ്തംബർ നാലിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ആർഎസ്‌പി നേതാക്കൾ അറിയിച്ചു. കോൺഗ്രസിൽ തുടരുന്ന തർക്കങ്ങളെ കഴിഞ്ഞ ദിവസം ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ വിമർശിച്ചിരുന്നു. യുഡിഎഫിന്റെ അച്ചടക്ക രാഹിത്യമാണ് തിരഞ്ഞെടുപ്പ് പരാജയ കാരണമെന്നറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |