വൈപ്പിൻ: വിദ്യാലയങ്ങൾ, തൊഴിൽശാലകൾ, വ്യാപാരകേന്ദ്രങ്ങൾ തുടങ്ങി സമസ്ത മേഖലകളേയും സ്തംഭിപ്പിച്ച കൊവിഡ് വൈറസ് തൊഴിൽ രഹിതരാക്കിയ കലാകാരന്മാരിൽ ഒരു വിഭാഗക്കാരാണ് ചെണ്ട മേളക്കാർ. ഒമ്പതേകാൽ വിരലിന്റെ പ്ലാവിൽ തീർത്ത 15,000 രൂപ വിലയുള്ള ചെണ്ട തോളിൽതൂക്കി വാദ്യമേളത്തിന്റെ ലഹരിയിലേക്ക് ആസ്വാദകരെ നയിച്ചിരുന്ന മേളം രണ്ട് വർഷമായി നിശബ്ദതയിലാണ്.
അസുരവാദ്യം എന്നാണ് ഓമനപ്പേരെങ്കിലും ക്ഷേത്രങ്ങളിലെ നിറസാന്നിദ്ധ്യമാണ് ചെണ്ട. നിത്യനിദാനത്തിനും വിശേഷാൽ ചടങ്ങുകളിലും ചിറപ്പിനും ഉത്സവത്തിനുമൊക്കെ മറ്റേത് വാദ്യത്തേക്കാളും മുന്നിൽ ചെണ്ട തന്നെ. തൃശൂർ ഉൾപ്പെടെ പെരുമയുള്ള വലിയ പൂരങ്ങളിലെ പാണ്ടിയും പഞ്ചാരിയും മാത്രം ആസ്വദിച്ചിരുന്ന കാലത്ത് നിന്ന് ചെറിയ ക്ഷേത്രങ്ങളിലെ സാധാരണ ചെണ്ട മേളങ്ങളിൽ പോലും ജനം നിറസാന്നിദ്ധ്യമാകാൻ തുടങ്ങിയിട്ട് അധികം വർഷങ്ങളായിട്ടില്ല. അസുരവാദ്യം നിറഞ്ഞുനിന്ന കാലത്താണ് പലതും തകർത്തെറിഞ്ഞ കൊവിഡ് ചെണ്ടയേയും നിശബ്ദമാക്കിയത്.
പേരും പെരുമയുമുള്ള ചെണ്ട മേളക്കാർക്ക് വർഷത്തിൽ മുന്നൂറിൽ കുറയാത്ത ദിവസങ്ങളിൽ അവസരം ലഭിച്ചിരുന്നു. പ്രശസ്തർക്ക് മികച്ച പ്രതിഫലവും ലഭിച്ചിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ അറിയപ്പെടുന്ന ചെറായി രമേഷ് ദേവപ്പനും നാല്പതോളം ശിഷ്യർക്കുമായി വർഷം മുന്നൂറിൽപ്പരം മേളങ്ങൾ ഉണ്ടായിരുന്നു. മറ്റൊരു തൊഴിലിനും പോകാതെ മേളം കൊണ്ട് മാത്രം ജീവിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചെറായി സുനിൽ കുമാർ, എലിഞ്ഞാംകുളം ദേവദാസ്, നായരമ്പലം അനീഷ്, മുരുകൻ തുടങ്ങിയ പ്രമാണക്കാർക്കും സമാന അനുഭവമായിരുന്നു.
കൊവിഡ് മൂലം ഉത്സവങ്ങളും വിശേഷാൽ പരിപാടികളും ചടങ്ങ് മാത്രമായി ചുരുക്കിയപ്പോൾ ആദ്യം തൊഴിൽ രഹിതരായത് ചെണ്ടമേളക്കാരാണ്. ചിലർ കെട്ടിടനിർമ്മാണം, പെയിന്റിംഗ്, പച്ചക്കറി വില്പന തുടങ്ങിയ മേഖലകളിലേക്ക് തിരിഞ്ഞു. മറ്റേത് തൊഴിലിന് പോയി വരുമാനം ഉണ്ടാക്കിയാലും മേളത്തിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്ന തൃപ്തിയും സന്തോഷവും ഒന്ന് വേറെ തന്നെയാണെന്നാണ് മേളക്കാരുടെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |