കളമശേരി: മറവിയുടെ കയത്തിൽ മുങ്ങി പൊങ്ങി ഒഴുകുകയാണ് രാജീവ് കളമശേരി. സ്വദേശത്തും വിദേശത്തും നിരവധി സ്റ്റേജ് പ്രോഗ്രാമിലും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എ.കെ.ആന്റണി, വെള്ളാപ്പള്ളി നടേശൻ, ഒ.രാജഗോപാൽ, കെ.ആർ.ഗൗരിഅമ്മ, കൊടിയേറ്റം ഗോപി എന്നിവരായി വേഷപ്പകർച്ച നടത്തി മലയാളികളെ കുടുകുടാ ചിരിപ്പിച്ച രാജീവിനെ പ്രേക്ഷകർ മറക്കില്ല. പക്ഷേ കുറേക്കാലം അതെല്ലാം രാജീവ് മറന്നു പോയി. ഇപ്പോൾ ഓർമ്മകൾ വീണ്ടെടുത്തും പറഞ്ഞു പഠിച്ചും അരങ്ങിൽ മടങ്ങിയെത്താൻ തീവ്രമായ ശ്രമത്തിലാണ് ഈ കലാകാരൻ.
രണ്ടു തവണ ഉണ്ടായ ഹൃദയാഘാതവും പിന്നെ പക്ഷാഘാതവുമാണ് രാജീവിനെ കുഴപ്പത്തിലാക്കിയത്. ചികിത്സയെ തുടർന്നുണ്ടായ കടക്കെണിയും ഭാര്യ വിട്ടുപോയതുമൊക്കെ കൂനിന്മേൽ കുരുവായി.
രണ്ടാം ഭാര്യ സൈനബയാണ് രാജീവിനെയും ആദ്യവിവാഹത്തിലെ മൂന്നുപെൺമക്കളെയും ഇപ്പോൾ പൊന്നുപോലെ നോക്കുന്നത്.
ലുലു മാൾ ഉടമ എം.എ. യൂസഫലി, ടിനി ടോം, ശ്രീകണ്ഠൻ നായർ, ശാന്തിവിള ദിനേശൻ, പോൾ കറുകപ്പിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ സഹായങ്ങളെത്തിയതോടെ വീണ്ടും ജീവിതം ട്രാക്കിൽ കയറ്റാനാകുമെന്ന പ്രതീക്ഷയിലാണ് രാജീവ്.
വീട് ജപ്തി ഭീഷണിയിലാണ്. 25 ലക്ഷം വേണം തീർക്കാൻ. 2018ലെ പ്രളയത്തിൽ മുങ്ങി ഭിത്തികൾ പിളർന്ന് അപകടകരമായ സ്ഥിതിയിലാണ് ഈ വീട്.
അരങ്ങിൽ വളർന്ന രാജീവ്
12-ാം വയസിൽ നാടക വേദിയിൽ നിന്നായിരുന്നു രാജീവിന്റെ കലാജീവിതത്തിന് തുടക്കം.12 എപ്പിസോഡ് വന്ന കാണാക്കഥ ഡോട്ട് കോം, ഭൂലോകം തരികിട തിമിർത തെയ് സീരിയിലുകളുടെ കഥയും നിർമ്മാണവും സംവിധാനവും രാജീവായിരുന്നു. ഗാനരചന, ആലാപനം നാദിർഷയും, ജാഫർ ഇടുക്കി, ബിജുകുട്ടൻ, അനൂപ്, മീനാ ഗണേഷ്, ബീനാ ആന്റണി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. 25 സിനിമകളിലും രാജീവ് വേഷമിട്ടു. എം.ടിയുടെയും കെ.എൽ.മോഹനവർമ്മയുടെയും സഹായിയായും പ്രവർത്തിച്ചു.
വേദിയിൽ എ.കെ.ആന്റണിയുടെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ലീഡർ എന്ന സിനിമയിലും ആന്റണിയായി. ഒരു വേദിയിൽ വച്ച് ആന്റണി രാജീവിനെ അഭിനന്ദിക്കുകയും ചെയ്തു. സുഖമില്ലാതെ കിടന്നപ്പോൾ ഫോണിൽ വിളിച്ചിട്ടുമുണ്ട് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |