കോട്ടയം: കോൺഗ്രസ് എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് ഡി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ നേതാക്കൾക്കിടെയിലെ അസ്വാരസ്യം പുകഞ്ഞു കത്തുന്നു . ഡി.സി.സി പുന:സംഘടനക്കെതിരെ പരസ്യ പ്രതികരണവുമായി എ ഗ്രൂപ്പ് ക്യാപ്ടനായ ഉമ്മൻചാണ്ടി രംഗത്തു വന്നിട്ടും ശക്തമായ പിന്തുണ ഒപ്പമുള്ള നേതാക്കളിൽ നിന്ന് ലഭിച്ചില്ല. പതിറ്റാണ്ടുകളായി എ ഗ്രൂപ്പിന്റെ നാവായി അറിയപ്പെടുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയെ ഇന്നും പിന്തുണക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലപാടുകളോട് ആദ്യമായി വിയോജിപ്പ് പ്രകടമാക്കിയതാണ് ശ്രദ്ധേയം.
പാർട്ടിയെ വെന്റിലേറ്ററിലാക്കുന്ന പ്രവർത്തനങ്ങൾ ആരിൽ നിന്നും ഉണ്ടാകരുതെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച് കെ.പി.സി.സി നേതൃത്വത്തിനൊപ്പം നിന്ന തിരുവഞ്ചൂർ ഇന്നലെ എ ഗ്രൂപ്പിലെ പല കാര്യങ്ങളിലുമുള്ള വ്യത്യസ്ത നിലപാട് വ്യക്തമാക്കി . 'ഗ്രൂപ്പിൽ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ല. വിളിക്കാത്ത ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോ? 365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പിന്റെ ചൂട്. ചിലപ്പോൾ അത് തണുത്ത് പോകും'.
ഡി.സി.സി പുനഃസംഘടനയിൽ ഉമ്മൻചാണ്ടിയിൽ നിന്ന് വ്യത്യസ്തമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പിന്തുണച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എ.വി ഗോപിനാഥ് , പി എസ് പ്രശാന്ത് തുടങ്ങിയ നേതാക്കളുടെ പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഡി.സി.സി പുന:സംഘടനയിൽ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ കണ്ടാൽ മതിയെന്നുമായിരുന്നു മറുപടി നൽകിയത്.
അന്നന്നത്തെ കാര്യത്തിന് എന്തെങ്കിലും പറഞ്ഞു പോവുകയാണെന്നു പരിഹസിക്കുമ്പോഴും എ ഗ്രൂപ്പിൽ നിന്ന് വേറിട്ടുള്ള സ്വരമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവഞ്ചൂർ പ്രകടിപ്പിച്ചത്. ഇദ്ദേഹം പിന്തുണച്ച നാട്ടകം സുരേഷാണ് കോട്ടയത്ത് മറ്റു നേതാക്കളുടെ കണക്കുകൂട്ടൽ തെറ്റിച്ച് ഡി.സിസി അദ്ധ്യക്ഷനായത്. കെ.സി വേണുഗോപാൽ , പി.ടി തോമസ് എന്നിവരുടെ പിന്തുണയും നാട്ടകത്തിന് ലഭിച്ചു. നാലു പേരുള്ള ലിസ്റ്റ് നൽകിയതിനപ്പുറം ആരെക്കുറിച്ചും പ്രത്യേകം കെ.പി.സി.സി അദ്ധ്യക്ഷനോട് ഉമ്മൻചാണ്ടി പറഞ്ഞിരുന്നില്ല. ഇത് ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു . ഫിൽസൺ മാത്യൂസിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ യാക്കോബായ വിഭാഗത്തിലും അനഭിമതനായി.
'മുതിർന്ന നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് ഡി.സി.സി അദ്ധ്യക്ഷ പട്ടിക പട്ടിക പുറത്തു വിട്ടത്. ഹൈക്കമാൻഡ് തീരുമാനത്തിൽ പരസ്യ പ്രതികരണം നടത്തിയിരുന്നില്ലെങ്കിൽ തീരാവുന്ന പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. തർക്കമൊക്കെ ഉണ്ടാവും അത് വലിയ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു പോകാതെ സംസാരിച്ചു തീർക്കാമായിരുന്നു . '
- തിരുവഞ്ചൂർ രാധാകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |