കോട്ടയത്ത് പുതിയ ഡി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് അണിയറയിൽ നേതാക്കൾ നടത്തിയ വെട്ടും മറുവെട്ടുമാണിപ്പോൾ ചർച്ചാ വിഷയം. അരനൂറ്റാണ്ടിലേറെയായി ഉമ്മൻചാണ്ടിയുടെ ഉറച്ച തട്ടകമാണ് കോട്ടയം. ഇവിടെ ആര് ചാടിയാലും ആദ്യം മുട്ടോളം പിന്നെ ചട്ടിയോളം അതിനപ്പുറമുണ്ടാകില്ല എന്നതാണ് അലിഖിത നിയമം. ലാൽസലാം സിനിമയിൽ മോഹൻലാൽ പറയുന്നത് പോലെ കണ്ണൻമുതലാളി നിന്നെ പണി പഠിപ്പിക്കുമേ എന്ന അനുഭവസ്ഥരാണ് ഏറെയും. അങ്ങനെയുള്ള പുലിമടയിലാണ് ഉമ്മൻചാണ്ടി കൊടുത്ത പേരുകാരുടെ ലിസ്റ്റ് ഉയർത്തിക്കാട്ടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പൂഴിക്കടകൻ പ്രയോഗം നടത്തിയത്.
മൂന്നാല് പേര് പറഞ്ഞു. അതനപ്പുറം ലിസ്റ്റോ ആർക്കെങ്കിലും വേണ്ടിയോ വാദിച്ചില്ലെന്ന് സുധാകരനെ തള്ളി ഉമ്മൻചാണ്ടി ആണയിടുന്നത് ആദ്യ സംഭവമാണ് . പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്ന യാക്കാബായക്കാരനായ ഫിൽസൺ മാത്യുവിനെ തഴയാൻ കഴിയുമായിരുന്നില്ല. പ്രത്യേകിച്ചും യാക്കാബായ വോട്ടുകൾ അടപടലെ ഇടതു സ്ഥാനാർത്ഥിക്ക് മറിഞ്ഞ സാഹചര്യത്തിൽ . ഫിൽസന്റെ പടം വെച്ച് നിയുക്ത ഡി.സി.സി പ്രസിഡന്റെന്ന ഫ്ലക്സ് വരെ കൂരോപ്പടയിൽ ആരെക്കെയോ ഉയർത്തിയെന്നാണ് പ്രചാരണം. എന്നിട്ടും കപ്പിനും ചുണ്ടിനുമിടയിൽ അവസാനം ഫിൽസൺ പുറത്തായതെങ്ങനെ എന്ന ചോദ്യം ഉയരുകയും നാട്ടകം സുരേഷിന്റെ പേര് ഉമ്മൻചാണ്ടി അവസാനം പറഞ്ഞുവെന്ന് സുധാകരൻ പറയുമ്പോൾ ആര് ആണയിടുന്നത് വിശ്വസിക്കണമെന്നറിയാതെ നിൽക്കുകയാണ് അനുയായികൾ .
അനാരോഗ്യ കാരണങ്ങളാൽ ഉമ്മൻചാണ്ടി ഇനി പുതുപ്പള്ളിയിൽ മത്സരിക്കാൻ ഇടയില്ല. ഫിൽസൺ ഡി.സി.സി പ്രസിഡന്റായാൽ അടുത്ത തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഫിൽസന്റെ പേര് ഉയരാം. ഇത് മുന്നിൽ കണ്ട് ചാണ്ടി ഉമ്മൻ ഇടപെട്ട് ഫിൽസനെ വെട്ടി തനിക്ക് വല്യ ദോഷമാകാത്ത നാട്ടകം സുരേഷിനെ ഉയർത്തികൊണ്ടുവന്നുവെന്നാണ് എതിരാളികളുടെ പ്രചാരണം. സുരേഷ് ഡി.സി.സി പ്രസിഡന്റാകുന്നതോടെ കോട്ടയത്ത് മത്സരിക്കാൻ നോട്ടമിടും. അത് തിരുവഞ്ചൂർ രാധാകൃഷ്ണനാകും പാര എന്നു മുൻകൂട്ടി കണ്ട് ആങ്ങള ചത്താലും വേണ്ടില്ല നാത്തുന്റെ കണ്ണീര് കണ്ടാൽ മതിയെന്ന കട്ട പാര കുത്തിയിറക്കിയതാണ് ഫിൽസണെ മാറ്റി സുരേഷിനെ കൊണ്ടുവന്നതെന്നാണ് മറ്റൊരു ആരോപണം .
ഏതായാലും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ യാക്കോബായ വിരുദ്ധനാക്കാനും സ്വന്തം പാളയത്തിൽ തന്നെ പടയൊരുക്കാനും കഴിയുന്നതായി സുധാകരനും സതീശനും ഒത്തുകളിച്ച് കോട്ടയത്ത് വെച്ച കെണി . സുരേഷിന് വേണ്ടി ആദ്യം മുതൽ തിരുവഞ്ചൂർ വാദിച്ചിരുന്നു . ഉമ്മൻചാണ്ടിയെ തള്ളാനും ഹൈക്കമാന്റിനെ അനുസരിക്കാതിരിക്കാനും കഴിയാത്ത തരത്തിൽ എല്ലാം ശരിയെന്നു പറയേണ്ട നിലയിലായി തിരുവഞ്ചൂരും.
കാലങ്ങളായി ക്രൈസ്തവർ മാത്രം കോട്ടയം ഡി.സി.സി പ്രസിഡന്റുമാരായിരുന്ന പതിവ് തെറ്റിച്ച് പിന്നാക്ക സമുദായക്കാരനും ഡി.സി.സി പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കാൻ കഴിഞ്ഞല്ലോ. ! അതിന് നിമിത്തമായത് ആരാണെങ്കിലും ചിയേഴ്സ് പറയുന്നു !
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |