കോങ്ങാട്: കോങ്ങാട് പഞ്ചായത്തിൽ കുണ്ടുവംപാടത്ത് കാലപ്പഴക്കത്താൽ തകർന്ന അക്വഡേറ്റ് പാലം അപകട ഭീഷണി ഉയർത്തുന്നു. നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള അക്വഡേറ്റ് പാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വർഷം തകർന്നു വീണിരുന്നു. ബലക്ഷയം കാരണം പാലം ഏതുനിമിഷവും പൂർണമായും തകർന്നു വീഴാവുന്ന അവസ്ഥയിലാണുള്ളത്.
കാഞ്ഞിരപ്പുഴ ജസേചന പദ്ധതിയുടെ ഇടത് കനാലിന്റെ 23-ാം കിലോമീറ്ററിൽ നിന്നും വേങ്ങശ്ശേരി ഉപകനാലിലേക്ക് വെള്ളം ഈ അക്വഡേറ്റ് വഴിയാണ് കൊണ്ടുപോകുന്നത്. അക്വഡേറ്റ് വഴി വെള്ളം വന്നു തുടങ്ങിയാൽ കുണ്ടുവംപാടം മേഖലയിലെ ഏക്കർകണക്കിന് കൃഷിക്ക് ഗുണകരമാകുമായിരുന്നു.
ആയിരത്തോളം വരുന്ന ഹെക്ടർ നെൽക്കൃഷിക്ക് വേനലിൽ വെള്ളം ലഭ്യമാക്കുന്നത് ഇതിലൂടെയാണ്. കൂടാതെ കോങ്ങാട്, മണ്ണൂർ, അമ്പലപ്പാറ, ലക്കിടി പേരൂർ എന്നീ പഞ്ചായത്തുകളിലെ ഏതാനും കുടിവെള്ള പദ്ധതികൾ അക്വഡേറ്റ് പാലം വഴി വരുന്ന കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കം മൂലമുള്ള ബലക്ഷയം കാരണമാണ് കഴിഞ്ഞവർഷം അക്വഡേറ്റ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണത്.
കർഷകരുടെയും പ്രദേശവാസികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് പിന്നീട് പാലത്തിന്റെ പൊളിഞ്ഞ ഭാഗം പുതുക്കി പണിതിരുന്നു. ബാക്കി ഭാഗം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അക്വഡേറ്റ് പാലത്തിന്റെ സമീപത്തായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇത് സംബന്ധിച്ചു പ്രദേശവാസികൾ ജലവിഭവ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.
അക്വഡേറ്റ് പാലം
1980 കളിലാണ് പാലം നിർമ്മിച്ചത്. 250 മീറ്റർ നീളവും 100 അടി ഉയരവുമുണ്ട് പാലത്തിന്. കാഞ്ഞിരപ്പുഴ ജസേചന പദ്ധതിയുടെ ഭാഗമായി കനാൽ വഴി എത്തുന്ന വെള്ളം കൊണ്ടുപോകാനായി നിർമ്മിച്ച അക്വഡേറ്റാണ് തകർച്ചയുടെ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |