പാലക്കാട്: വീടുകളെ വൃന്ദാവനമാക്കി ശ്രീകൃഷണ ജയന്തി ആഘോഷം. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഘോഷയാത്രകളെല്ലാം ഒഴിവാക്കി വീടുകളിലും ക്ഷേത്രച്ചടങ്ങുകളിലും ശ്രീകൃഷ്ണജയന്തി ആഘോഷം ഒതുങ്ങിയത്. ബാലഗോകുലത്തിന്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വീടുകളിൽ തീർത്ത കൃഷ്ണകുടീരങ്ങളിൽ തുളസിമാല അണിഞ്ഞ ഗോപികമാരും ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻമാരും നയനസുന്ദര കാഴ്ചയൊരുക്കിയത്.
സമൂഹ മാദ്ധ്യമങ്ങളിലും ശ്രീകൃഷ്ണജയന്തി ആഘോഷം നിറഞ്ഞുനിന്നു. കൃഷ്ണകുടീരത്തിനു മുന്നിൽ പൂക്കളമിട്ട്, വീടുകളിൽ സദ്യയും പായസവുമൊരുക്കി 'കണ്ണനൂട്ട്' ചടങ്ങുകളും നടന്നു. പത്തുവീടുകൾ കേന്ദ്രീകരിച്ച് ഉറിയടിക്കലും ചെറുപരിപാടികളും സംഘടിപ്പിച്ചിരുന്നു. തുടർന്ന്, പ്രസാദ വിതരണത്തോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്. ഗോപൂജ, ഗോവന്ദനം തുടങ്ങിയ ചടങ്ങുകളും നടന്നു.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 1,300ഓളം കേന്ദ്രങ്ങളിലാണ് ആഘോഷങ്ങൾ നടന്നത്. ക്ഷേത്രങ്ങളിൽ പൂജകൾക്ക് പുറമെ അവിലും കൽക്കണ്ടും നെയ്യുമെല്ലാം ചേർത്തുള്ള പ്രസാദമാണ് പ്രധാനം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ ഇത്തവണ സംഘടിപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |