പാലപ്പിള്ളി: വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോബി ജോസഫ് ഉൾപ്പടെയുള്ള വനപാലകരെ രോഷാകുലരായ നാട്ടുകാരും തോട്ടം തൊഴിലാളികളും തടഞ്ഞുവച്ചു. തൊഴിലാളിയെ ആന കൊലപ്പെടുത്തിയത് അറിഞ്ഞിട്ട് സ്ഥലത്തെത്താൻ വൈകിയെന്നും കാട്ടാന ആക്രമണത്തിന് തടയിടാൻ വനപാലകർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രതിഷേധമുണ്ടായത്.
കളക്ടർ ഉൾപ്പടെയുള്ള അധികൃതർ സ്ഥലത്തെത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനൊടുവിൽ സബ് കളക്ടർ ഐ.ജെ. മധുസൂധനൻ സ്ഥലത്തെത്തി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ഇന്ന് വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസിൽ ജില്ലാ കളക്‌ടറുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിക്കാമെന്നും കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. വനപാലകരുടെ നേതൃത്വത്തിൽ രാത്രികാല നിരീക്ഷണം ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച് കെ.കെ. രാമചന്ദ്രൻ എം.എൽ.എ
കാട്ടാനകൾ ഇറങ്ങി നാട്ടുകാരുടെ ജീവൻ അപഹരിച്ചിട്ടും വേണ്ടത്ര സുരക്ഷയും മുൻകരുതലും എടുക്കാത്ത റേഞ്ച് ഓഫീസർ ഉൾപ്പടെയുള്ളവരെ കെ.കെ. രാമചന്ദ്രൻ എം.എൽ.എ വിമർശിച്ചു. തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റാൻ തോട്ടം മാനേജ്‌മെന്റിന് എം.എൽ.എ നിർദേശം നൽകി. തൊഴിലാളികൾക്കും നാട്ടുകാർക്കും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകണമെന്നും മരിച്ചവർക്കുള്ള ധനസഹായം ഉടനെ വിതരണം ചെയ്യണമെന്നും എം.എൽ.എ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |