SignIn
Kerala Kaumudi Online
Thursday, 25 April 2024 7.27 AM IST

സ്വാധീനം നിലനിറുത്താൻ അന്തിമപോരാട്ടത്തിന് ഗ്രൂപ്പുകൾ,​ വീട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ കെ.പി.സി.സി നേതൃത്വം

kpcc

തിരുവനന്തപുരം: ഡി.സി.സി, കെ.പി.സി.സി പുന:സംഘടനകൾ കൂടി വരാനിരിക്കെ, ചോരുന്ന സ്വാധീനം പിടിച്ചുനിറുത്താനുള്ള അന്തിമപോരാട്ടത്തിൽ എ, ഐ ഗ്രൂപ്പുകൾ. അസാധാരണമാംവിധം പരസ്യപ്രതികരണത്തിന് ഉമ്മൻ ചാണ്ടി തുടർച്ചയായ രണ്ടാം ദിവസവും മുതിർന്നത്, അദ്ദേഹം രണ്ടും കല്പിച്ചാണെന്ന് വ്യക്തമാക്കുന്നതായി. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ കോൺഗ്രസിലെ കലുഷിതാന്തരീക്ഷത്തിന് ഇത് പിരിമുറുക്കം കൂട്ടി. വേണ്ടത്ര ചർച്ചയുണ്ടായില്ലെന്ന ആരോപണമാവർത്തിച്ച ഉമ്മൻ ചാണ്ടി, ഡയറി പൊക്കിക്കാട്ടിയ കെ. സുധാകരന്റെ നടപടിയെയും വിമർശിച്ചു. എന്നാൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന ഉറച്ച നിലപാടിൽ പുന:സംഘടനാ ചർച്ചയുമായി മുന്നോട്ട് പോവുകയാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും. ഒരു മാസത്തിനകം പുന:സംഘടന പൂർത്തിയാക്കും.

അതേസമയം, പുന:സംഘടനയിലെങ്കിലും പിടിമുറുക്കിയില്ലെങ്കിൽ അത് ഗ്രൂപ്പ് സ്വാധീനങ്ങളുടെ അന്ത്യം കുറിക്കലാകുമെന്ന് തിരിച്ചറി‌ഞ്ഞാണ് ഗ്രൂപ്പുമാനേജർമാർ സമ്മർദ്ദം കനപ്പിക്കുന്നത്. എന്നാൽ, അധികാരകേന്ദ്രം മാറിയതോടെ ഗ്രൂപ്പുകൾക്കുള്ളിൽ നിന്നുണ്ടാകുന്ന കൂട്ടക്കൊഴിഞ്ഞുപോക്ക് ഗ്രൂപ്പ് നേതൃത്വങ്ങളെ വലയ്ക്കുന്നു. പുതിയ നേതൃത്വത്തിന്റെ രാഷ്ട്രീയതന്ത്രത്തെ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് നേരിടുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള രംഗപ്രവേശം. പരസ്യവിമർശകർക്കെതിരെ നടപടിയെടുക്കുന്നെങ്കിൽ തനിക്കെതിരെയും എടുക്കൂവെന്ന വെല്ലുവിളി ഉയർത്തുകയാണ് ഇതിലൂടെ ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല ഇന്നലെ പരസ്യപ്രതികരണത്തിൽ നിന്നൊഴിഞ്ഞുനിന്നു. എന്നാൽ ഐ ഗ്രൂപ്പിന്റെ വക്താവായി അറിയപ്പെടുന്ന ജോസഫ് വാഴയ്ക്കൻ ശക്തമായ വിമർശനവുമായെത്തി.

ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്തും പുതിയ നേതൃത്വത്തിന് പിന്തുണയർപ്പിച്ചും മുതിർന്ന നേതാക്കളടക്കമെത്തുന്നത് സുധാകരൻ- സതീശൻ ശാക്തികചേരിക്ക് ബലമേകുന്നുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി.തോമസും ടി. സിദ്ദിഖുമടക്കമുള്ളവർ ഗ്രൂപ്പ് വിട്ടുകഴിഞ്ഞു. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും രൂക്ഷമായി വിമർശിച്ച് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനുമെത്തി. ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന ശൂരനാട് രാജശേഖരൻ ഔദ്യോഗികനേതൃത്വത്തെ പിന്തുണച്ചെത്തിയതാണ് മറ്റൊരു ശ്രദ്ധേയ ചുവടുമാറ്റം. ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നീക്കങ്ങളിൽ ഹൈക്കമാൻഡ് നീരസത്തിലാണ്.

വിശദീകരണം ചോദിച്ച് നോട്ടീസ്

ചാനലുകളിലെ പരസ്യപ്രതികരണത്തിന്റെ പേരിൽ സസ്പെൻഷന് വിധേയരായ കെ. ശിവദാസൻ നായരോടും കെ.പി. അനിൽകുമാറിനോടും ഏഴ് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് ഇന്നലെ നോട്ടീസ് നൽകി. സസ്പെൻഷൻ ആറ് മാസത്തേക്കാണെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.