നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വെടിവയ്പ് നടന്നിട്ട് 83 വർഷം തികഞ്ഞു. എന്നാൽ നാളിതുവരെ വെടിവയ്പിലെ രക്തസാക്ഷികൾക്കായി അർഹമായ ആദരം നൽകാത്തതിൽ നാട്ടുകാരുടെ ഇടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. 1938 ഓഗസ്റ്റ് 31ന് നടന്ന വെടിവയ്പിൽ നെയ്യാറ്റിൻകര നിവാസികളായ അത്താഴമംഗലം രാഘവൻ, കല്ലുവിള പൊടിയൻ, നടൂർക്കൊല്ല കുട്ടൻ, കുട്ടൻപിള്ള, വാറുവിളാകം മുത്തൻപിള്ള, വാറുവിളാകം പത്മനാഭൻപിള്ള, മരുത്തൂർ വാസുദേവൻ തുടങ്ങി 7 പേർ കൊല്ലപ്പെട്ടിരുന്നു. സമീപത്തെ വീട്ടിലുണ്ടായിരുന്ന കാളി എന്ന സ്ത്രീയും വെടിയേറ്റ് മരിച്ചവരിൽപ്പെടും. വെടിവയ്പിന്റെ ഓർമ്മയ്ക്കായി നെയ്യാറ്റികര സ്വദേശാഭിമാനി പാർക്കിൽ സ്മൃതിമണ്ഡപവും കൊല്ലപ്പെട്ട അത്താഴമംഗലം രാഘവന്റെ സ്മരണയ്ക്കായി ജന്മസ്ഥലത്ത് വീര രാഘവസ്മൃതി മണ്ഡപവും യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലെങ്കിലും വെടിവയ്പിൽ മരിച്ചവർക്ക് നെയ്യാറ്റിൻകരയിൽ ഉചിതമായ സ്മാരകമൊരുക്കി നൽകണമെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം. വെടിവയ്പിന്റെ വാർഷിക ദിനാചരണങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ജില്ലാ രൂപീകരണസമിതി സംഘടിപ്പിക്കുന്ന സമ്മേളനം വീരരാഘവ സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ 10ന് ഗാന്ധിയൻ പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യും.
ചരിത്രത്തിലൂടെ
തിരുവിതാംകൂർ സ്റ്രേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിളളയെ 1938 ആഗസ്റ്റ് 30ന് ബ്രീട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. അറസ്റ്റിനോടനുബന്ധിച്ച് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ കലാപങ്ങളും പ്രക്ഷോഭങ്ങളും നടന്നു. ഇതിന് നേതൃത്വം നൽകിയത് സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാവും മുൻ നഗരസഭാ ചെയർമാനുമിയിരുന്ന നെയ്യാറ്റിൻകര എൻ.കെ. പത്മനാഭപിളള ആയിരുന്നു. ആഗസ്റ്ര് 31ന് ബ്രിട്ടീഷ് പട്ടാളം എൻ.കെ. പത്മനാഭപിളളയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നെയ്യാറ്രിൻകരയിൽ അത്താഴ മംഗലം വീരരാഘവന്റെ നേതൃത്വത്തിൽ വ്യാപകസമരങ്ങളും സംഘടിപ്പിക്കപ്പെട്ടു. തുടർന്ന് ബ്രിട്ടീഷ് പട്ടാളവുമായി നടന്ന ഏറ്രുമുട്ടലിലാണ് സമരത്തിന് നേതൃത്വം നൽകിയ അത്താഴമംഗലം രാഘവനടക്കം 7 പേരും വെടിവയ്പിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |