കാഞ്ഞങ്ങാട്: പൊതുമേഖല സ്ഥാപനമായ കെ.സി.സി.പി.എൽ കമ്പനിയുടെ പുതുക്കൈ യൂണിറ്റിൽ ഹൈടെക് കയർ ഡി ഫൈബറിഗ് യൂണിറ്റ് സ്ഥാപിക്കുന്നു .സെപ്റ്റംബർ രണ്ടാം വാരത്തോടെ പ്രവർത്തനമാരംഭിക്കാൻ പാകത്തിൽ ഒരുക്കം പുരോഗമിക്കുകയാണ് ഇവിടെ. പഴയങ്ങാടി യൂണിറ്റിന് പിന്നാലെ കേരള ക്ളേയ്സിന്റെ രണ്ടാമത്തെ ഹൈടെക് കയർ യൂണിറ്റാണിത്.
3.3 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്. രണ്ട് യൂണിറ്റുകളിലായി ഒരു ദിവസം ഒരു ഷിഫ്റ്റിൽ 60000 തൊണ്ട് അടിക്കുവാൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് .രണ്ടു ഷിഫ്റ്റ് പ്രവർത്തിക്കുകയാണെങ്കിൽ ഒരു മാസം 30 ലക്ഷം തൊണ്ട് ആവശ്യമായി വരും. സർക്കാർ സ്ഥാപനമായ കയർ മിഷനറി മാനുഫാക്ചറിംഗ് കമ്പനിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് .ഇവിടെ ഉല്പാദിപ്പിക്കുന്ന മുഴുവൻ ഫൈബറും കയർഫെഡ് എടുക്കും.
വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് ഇതിനാവശ്യമായ തൊണ്ട് സംഭരിക്കുന്നത് .വിധവ ക്ഷേമ സംഘം, കുടുംബശ്രീ യൂണിറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ ,കർഷകർ എന്നീ സംവിധാനങ്ങളിലൂടെ ഇതിനാവശ്യമായ തൊണ്ട് സംഭരിക്കാനാണ് പദ്ധതി . മലബാർ മേഖലയിലെ തെങ്ങ് കർഷകരെയും ചെറുകിട കയർ സംരംഭകരെയും സൊസൈറ്റികളെയും സഹായിക്കുന്ന കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റാനാണ് കമ്പനിയുടെ പദ്ധതി.
രണ്ടാംഘട്ടത്തിൽ കൂടുതൽ പദ്ധതികൾ
ഉപോത്പന്നങ്ങളായ ചെറിയ നാരുകളും ചകിരിച്ചോറും ഉപയോഗിച്ച് ഗാർഡൻ ആർട്ടിക്കിൾസ് ,ബെഡ്, വളം എന്നിവ രണ്ടാംഘട്ടത്തിൽ നിർമ്മിക്കും.പ്രത്യക്ഷത്തിൽ 50 പേർക്കും പരോക്ഷമായി 50 പേർക്കും ഇവിടെ തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യതയുമുണ്ട്. നഗരസഭയിലെ 25ാം വാർഡിലാണ് യൂണിറ്റ് യാഥാർത്ഥ്യമാകുന്നത്.
കാഞ്ഞങ്ങാട് നഗരസഭയുടെ കിഴക്കൻ മേഖലയിൽ ഇത്തരമൊരു വ്യാവസായിക യൂണിറ്റ് ഏറെ അനുഗ്രഹമാണ്. തൊണ്ട് സംസ്‌കരിക്കുമ്പോഴുണ്ടാകുന്ന ചകിരിച്ചോറ് സംഭരിക്കാനും വിപണനത്തിനും ആളുകൾ വേണ്ടിവരും.ചൈനാക്ലേ നിശ്ചലമായതിനു ശേഷം ഡി ഫൈബർ യൂണിറ്റ് വരുന്നത് നാട്ടുകാരിൽ ഏറെ പ്രതീക്ഷ പകർന്നിട്ടുണ്ട്-കൗൺസിലർ രവീന്ദ്രൻ പുതുക്കൈ (കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |