കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കൂടുതൽ കർശനമാക്കുന്നു. നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചെയർപേഴ്‌സൺ കെ.പി. സുധയുടെ അദ്ധ്യക്ഷതയിൽ കോർ ഗ്രൂപ്പ് അവലോകന യോഗം ചേർന്നു. നഗരസഭയിലെ 25 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലായ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. വാർഡ് ആർ.ആർ.ടി യോഗങ്ങൾ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി പങ്കെടുപ്പിച്ച് മൂന്ന് ദിവസത്തിനകം ഓൺലൈനായി ചേരാനും ഹോം, റൂം ക്വാറന്റൈൻ ഉറപ്പ് വരുത്തുന്നതിനും ക്വാറന്റൈൻ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനമായി.
നിയന്ത്രണങ്ങൾ ഇങ്ങനെ
കണ്ടെയ്ൻമെന്റ് സോണുകളായ വാർഡുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, അക്ഷയ- ജനസേവന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമാക്കി.
കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത നഗരസഭാ പ്രദേശത്തെ മെഡിക്കൽ ഷോപ്പുകൾ ഒഴികെ മുഴുവൻ കച്ചവട സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം ഇന്ന് മുതൽ ശനിയാഴ്ച വരെ വൈകീട്ട് ആറ് മണിവരെയാക്കി.
ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് മണി വരെ ഹോം ഡെലിവറി മാത്രം.
ഒരു തരത്തിലുള്ള കൂടി ചേരലുകളും അനുവദിക്കില്ല. അനാവശ്യ യാത്രകൾ കർശനമായി നിയന്ത്രിക്കും. പൊലീസ് നിരീക്ഷണം ശക്തമാക്കും. രോഗവ്യാപനം തീവ്രമാകുന്നതിനാൽ പാറപ്പള്ളി ഉൾപ്പെടെ നഗരസഭാ പ്രദേശത്തെ ബീച്ചുകൾ അടയ്ക്കും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റമോൾ ഉൾപ്പെടെ മരുന്നുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |