ബംഗളൂരു: മൈസൂർ ചാമുണ്ഡി ഹില്ലിൽ പെൺകുട്ടിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിലെ പ്രതികളായ ആറംഗ സംഘത്തെ പിടികൂടാൻ പൊലീസിന് തുമ്പായത് ബസ് ടിക്കറ്റ്. തമിഴ്നാട്ടിലെ താൽവാഡിയിൽ നിന്ന് കർണാടകയിലെ ചമരാജ്നഗറിലേക്കെടുത്ത ഒരു ടിക്കറ്റും ഒഴിഞ്ഞ മദ്യക്കുപ്പികളും പീഡനം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ടിക്കറ്റിൽ നിന്നു പ്രതികളുടെ സ്ഥലത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതോടെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചായി അന്വേഷണം. ചമരാജ് നഗർ – തൽവാഡി റൂട്ടിലെ ടവറിലും കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള മൊബൈൽ ടവറിലും ലൊക്കേഷനായി ഉണ്ടായിരുന്നത് ഒരേയൊരു നമ്പർ മാത്രമായിരുന്നുവെന്നും കുറ്റവാളികളെ തിരിച്ചറിയാൻ ഇതു സഹായകമായെന്നും പൊലീസ് വൃത്തങ്ങൾ സൂചന നൽകി.
എന്നാൽ ശാസ്ത്രീയ - സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുടുക്കിയതെന്ന് ഐ.ജി പ്രജീപ് സൂദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.
കേസിൽ തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ ഭൂപതി (28), മുരുകേശൻ (22), അരവിന്ദ് (21), ജോസഫ് (28), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മൈസൂരുവിലെ അജ്ഞാത കേന്ദ്രത്തിൽ ദേവരാജ എ.സി.പി ശശിധറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ഒളിവിൽ കഴിയുന്ന പ്രതിക്കായി കർണാടക പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം ഉൗർജ്ജിതമാക്കി.
പെൺകുട്ടിയെ രക്ഷിതാക്കൾ കഴിഞ്ഞദിവസം ഹെലികോപ്ടറിൽ മുംബയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തത് കേസിനെ ദുർബലപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായത് പീഡനം
പതിവാക്കിയ ക്രിമിനൽ സംഘം
പ്രതികൾ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. പ്രതികളെ ചോദ്യം ചെയ്തിന് ശേഷമാണ് നിർണായക വിവരം ലഭിച്ചത്. ബണ്ഡിപ്പാളയ എ.പി.എം.സി യാർഡിൽ തൊഴിലാളികളായ പ്രതികൾ പതിവായി ജോലി കഴിഞ്ഞ് വൈകിട്ട് മദ്യവുമായി ചാമുണ്ഡി ഹിൽസിലെത്തും. അവിടെയെത്തുന്ന പ്രണയജോടികളെ ഭീഷണിപ്പെടുത്തിയ ശേഷം യുവതികളെ പീഡിപ്പിക്കുന്നതും പണവും മൊബൈൽഫോണും കവരുന്നതും പതിവാക്കിയിരുന്നതായാണ് മൊഴി. ഭയം മൂലം ഇരകൾ പരാതിപ്പെടാതിരുന്നത് കുറ്റകൃത്യത്തിന് പ്രേരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |