തിരുവനന്തപുരം: മണിപ്പൂർ കേഡറിലെ ഐ.എ.എസുകാരൻ വിഷ്ണുദാസ് പശ്ചിമ ബംഗാളിലെ പൂർബ ബർദ്ധമാൻ ജില്ലയിലെ അസി. കളക്ടറായതിനു കാരണം ഹൂഗ്ലിയിലെ അഡിഷണൽ എസ്.പി ഐശ്യര്യ സാഗറാണ്. ഐശ്വര്യയെ ജീവിത സഖിയാക്കാൻ തീരുമാനിച്ചതിനു പിന്നാലെ മണിപ്പൂർ വിട്ട് പശ്ചിമ ബംഗാളിലേക്ക് എത്തുകയായിരുന്നു വിഷ്ണു. കഥ നടക്കുന്നത് മണിപ്പൂരിലും ബംഗാളിലുമൊക്കെയാണെങ്കിലും ഇരുവരും മലയാളികളാണ്.
വിഷ്ണുവിന്റെയും ഐശ്വര്യയുടെയും പൊതു സുഹൃത്തായ ഐ.എ.എസുകാരനാണ് വിവാഹത്തിന് വഴിതെളിച്ചത്. തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ക്യാമ്പിനു സമീപം സ്വാതിനഗറിൽ 'ഐശ്വര്യ'യിൽ കെ.എസ്.സാഗറിന്റെയും ലേഖാ സാഗറിന്റെയും മകളാണ് ഐശ്വര്യ സാഗർ. മൂവാറ്റുപുഴ ഊരമന മഞ്ഞപ്പള്ളിക്കാട്ടിൽ എം.സി.ദാസിന്റെയും ബിന്ദു ദാസിന്റെയും മകനാണ് വിഷ്ണുദാസ്. നാളെ വെൺപാലവട്ടത്തെ സ്വകാര്യ ഹോട്ടലിലാണ് വിവാഹം.
''പരിചയപ്പെടുത്തിയ ആൾ ഒന്നും പറഞ്ഞില്ല, വെറുതെ സംസാരിക്കാനേ പറഞ്ഞുള്ളൂ. ആ സംസാരം ഇങ്ങനെയൊക്കെ എത്തി''യെന്ന് ഐശ്വര്യ പറഞ്ഞു. ഫോണിലൂടെയായിരുന്നു വിശേഷങ്ങൾ പങ്കുവച്ചത്. വിഷ്ണുവാണ് പ്രൊപ്പോസ് ചെയ്തത്. 'വിവാഹം ആറേഞ്ച്ഡ് ആയി തന്നെ നടക്കുമെന്ന് തുടക്കത്തിലേ തോന്നിയിരുന്നുവെന്ന് വിഷ്ണുദാസും പറഞ്ഞു.
പേരൂർക്കടയിലെ എസ്.എ.പി ക്യാമ്പിനടുത്തായതു കാരണം പൊലീസ് സേനയോട് തോന്നിയ ഇഷ്ടമാണ് ഐ.പി.എസ് കാരിയാകാൻ ഐശ്വര്യയ്ക്ക് പ്രചോദനമായത്. നാഷണൽ പൊലീസ് അക്കാഡമിയിലെ കടുത്ത പരിശീലനത്തിനു ശേഷം ട്രെയിനിംഗിന്റെ ഭാഗമായി മൂർഷിദാബാദിലെ എ.എസ്.പിയായിട്ടായിരുന്നു ആദ്യ നിയമനം. ആർട്സ് വിഷയം പഠിച്ചശേഷം സിവിൽ സർവീസിനു ചേരാനായിരുന്നു ആഗ്രഹം. അങ്ങനെ നാട്ടിലെ സ്കൂൾ പഠനം കഴിഞ്ഞ് ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ചേർന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. വിഷ്ണു കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ബി.ടെക്കും ഡൽഹി ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കും നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്.
''വെസ്റ്റ് ബംഗാൾ എന്റെ ചോയിസായിരുന്നു. ചരിത്രം പഠിച്ചപ്പോഴാണ് ബംഗാൾ മനസിനെ ആകർഷിച്ചത്. കേരളവുമായി പലകാര്യങ്ങളിലും സാമ്യമുള്ള നാട്. പെട്ടെന്നുതന്നെ ബംഗാളി ഭാഷയും പഠിച്ചു.''- ഐശ്വര്യ പറഞ്ഞു. ഇപ്പോൾ വിഷ്ണുവിന്റെയും പ്രിയനാടായി പശ്ചിമബംഗാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |