കോഴഞ്ചേരി: ആളാരവമില്ലാതെ ആചാരനിറവിൽ ആറന്മുളയിൽ പാർത്ഥസാരഥിക്ക് അഷ്ടമിരോഹിണി വള്ളസദ്യ വിളമ്പി. ഉച്ചപൂജയ്ക്ക് ശേഷം ഇന്നലെ 12മണിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഗജ മണ്ഡപത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാജോർജ് മുഖ്യാതിഥിയായിരുന്നു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പ്രമോദ് നാരായണൻ എം.എൽ.എയ്ക്ക് നൽകി പാഞ്ചജന്യം സുവനീർ പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ, പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, ട്രഷറർ കെ. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, വൈസ് പ്രസിഡന്റ് ജി.സുരേഷ് വെൺപാല, ഡെപ്യൂട്ടി കളക്ടർ ഗോപകുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി.ബൈജു, അസി കമ്മിഷണർ എസ്. സൈനുരാജ്, തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. ബിനു, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, അഷ്ടമിരോഹിണി വള്ളസദ്യ ഉപസമിതി കൺവീനർ രതീഷ് ആർ.മോഹൻ, മനോജ് മാധവശേരിൽ, ശരത് പുന്നംതോട്ടം തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഭക്തർക്ക് പ്രവേശനമില്ലായിരുന്നു.
മൂന്ന് പള്ളിയോടങ്ങൾക്ക് സദ്യ വിളമ്പി
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കീഴ് വന്മഴി, മാരാമൺ, കോഴഞ്ചേരി എന്നീ പള്ളിയോടങ്ങൾക്കായി യഥാക്രമം ഇടശ്ശേരിമല എൻ.എസ്.എസ് കരയോഗ മന്ദിരം, പാഞ്ചജന്യം ഓഡിറ്റോറിയം, വിനായക ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരുന്നു വള്ളസദ്യ ഒരുക്കിയത്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും നേതത്വത്തിൽ പള്ളിയോട കരക്കാരെ ക്ഷേത്രക്കടവിൽ വെറ്റ, പുകയില എന്നിവ നൽകി സ്വീകരിച്ചു. നയമ്പുകളും മുത്തുക്കുടയുമേന്തി വഞ്ചിപ്പാട്ടിന്റെ ഘന ഗാംഭീര്യമാർന്ന ശബ്ദം മുഴങ്ങിയ അന്തരീക്ഷത്തിൽ ക്ഷേത്രത്തിന് വലംവച്ച കരക്കാർ നിശ്ചയിച്ച സ്ഥലങ്ങളിൽ വള്ളസദ്യയ്ക്കായി ഇരുന്നു.
പൊൻപ്രകാശം ചൊരിയുന്ന വിളക്കത്ത് വിളമ്പണം... എന്ന് പാടിയതോടെ ദീപം കൊളുത്തി തൂശനിലയിട്ട് വിഭവങ്ങൾ വിളമ്പിത്തുടങ്ങി. വള്ളസദ്യയ്ക്ക് ശേഷം കൊടിമര ചുവട്ടിൽ പറ തളിച്ച് ചടങ്ങ് പൂർത്തിയാക്കി അടുത്ത വർഷം ഇനി എത്താമെന്ന ശുഭ പ്രതീക്ഷയിൽ മൂന്നരയോടെ പള്ളിയോടങ്ങൾ മടങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |