മൂവാറ്റുപുഴ: മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറിയും കാറും തൃക്കളത്തൂർ എം.സി റോഡിൽ കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്നു യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം.
തൊടുപുഴ പുറപ്പുഴ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22) എന്നിവരാണ് മരിച്ചത്. ആദിത്യന്റെ സഹോദരൻ അമർനാഥ് ആർ. പിള്ളയെ (20) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ നാലോടെ പെരുമ്പാവൂരിനും മൂവാറ്റുപുഴയ്ക്കുമിടയിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറി മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല.
ബംഗളൂരുവിൽ നിന്ന് ബന്ധുവിന്റെ കാർ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നാലെ മറ്റൊരു കാറിൽ ബന്ധുവും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം പുറപ്പുഴയിലെ വീടുകളിലേക്ക് കൊണ്ടുപോകും. അപകടകാരണം വ്യക്തമല്ലെന്ന് പെലീസ് പറഞ്ഞു. റോഡിന് നല്ലവീതിയും വളവോ കയറ്റമോ ഇല്ലാത്തതുമായ സ്ഥലത്താണ് അപകടം നടന്നത്.
നല്ല വെളിച്ചമുള്ള സ്ഥലവുമാണ്. അപകടകാരണം അറിയാൻ വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |