പൊന്നാനി: വെള്ളത്താൽ ചുറ്റപ്പെട്ട മാറഞ്ചേരി തുറുവാണം ദ്വീപുകാരുടെ യാത്രാക്ലേശത്തിന് വഴിതെളിയുന്നു. ദ്വീപിലേക്കുള്ള പാലത്തിന് 32.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ ഇവിടത്തുകാരുടെ സ്വതന്ത്രമായ സഞ്ചാരത്തിനുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ആകെയുള്ള യാത്രാമാർഗ്ഗമായ റോഡ് മഴയെത്തിയാൽ വെള്ളത്തിനടിയിലാകുന്നതോടെ ദ്വീപിലെ ഇരുന്നൂറോളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കാലവർഷം കനത്തതോടെ ദ്വീപിന് ചുറ്റുമുള്ള കോൾപാടങ്ങളിൽ നിന്ന് റോഡിലേക്ക് വെള്ളം ഇരച്ചുകയറുന്നതാണ് എല്ലാ വർഷവും പ്രതിസന്ധി രൂക്ഷമാക്കുന്നത്.
റോഡ് നിർമ്മിക്കാൻ നേരത്തെ അനുമതി ലഭിച്ചതാണ്. പദ്ധതിയുടെ ഭാഗമായി റോഡുയർത്തി ഗതാഗതം സുഗമമാക്കുന്ന പണി നടന്നുകൊണ്ടിരിക്കെ റോഡ് ഒന്നാകെ താഴ്ന്നു പോയതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് ഗതാഗതത്തിനുള്ള ഏക ആശ്രയം പാലം മാത്രമാണ് എന്നതിലെത്തി. 2020ലെ സംസ്ഥാന ബഡ്ജറ്റിൽ അന്നത്തെ എം.എൽ.എയും നിയമസഭ സ്പീക്കറുമായിരുന്ന പി.ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് എട്ട് കോടി രൂപ അനുവദിച്ചു. ഡി.പി.ആർ തയ്യാറാക്കാനുള്ള മണ്ണ് പരിശോധനയിൽ ദുർബലമായ പാടത്തു കൂടിയുള്ള പാലമായതിനാൽ ഇരുകരകളേയും ബന്ധിപ്പിക്കുന്ന തരത്തിൽ മുഴുനീള പാലം വേണമെന്ന വിദഗ്ദ്ധ പഠന റിപ്പോർട്ട് സമർപ്പിച്ചു. അതുപ്രകാരം പദ്ധതി തുക 32.74 കോടിയായി ഉയർന്നു.
പി.നന്ദകുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പദ്ധതിക്കുള്ള മുഴുവൻ തുകയും അനുവദിച്ച് ഉത്തരവായിരിക്കുകയാണ്. സാങ്കേതികാനുമതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി ടെൻഡറിലേക്ക് കടക്കും. ആളം പാലത്തിനും ഒളമ്പക്കടവ് പാലത്തിനുമൊപ്പം തുറുവാണം പാലവും യാഥാർത്ഥ്യമാകുന്നതോടെ മാറഞ്ചേരി മേഖലയിലെ വലിയൊരു വിഭാഗം ജനതയുടെ യാത്രാക്ലേശം പരിഹരിക്കപ്പെടും. കാലവർഷമെത്തിയാൽ ഭീതി വിതയ്ക്കുന്ന ചുഴിയും വെള്ളത്തിന്റെ കുത്തൊഴുക്കും കടന്നുവേണം തുറുവാണം ദ്വീപുകാർക്ക് പുറംലോകത്തെത്താൻ. മഴ കനക്കുമ്പോൾ തോണിയിലാണ് ദ്വീപുകാർ ഇക്കരയെത്തിയിരുന്നത്. എന്നാൽ ഇക്കൊല്ലം അതും സാദ്ധ്യമായില്ല. ലക്ഷങ്ങൾ മുടക്കി റോഡ് ഉയർത്തിയെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കിൽ നശിച്ചതോടെ തോണി സഞ്ചാരത്തിന് തടസ്സമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |