തളിപ്പറമ്പ്: ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രശേഷിപ്പുകളിലൊന്നായ തളിപ്പറമ്പിലെ പഴയ സബ് ജയിൽ മ്യൂസിയമാക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ താലൂക്കായിരുന്നപ്പോൾ തളിപ്പറമ്പ് താലൂക്ക് ഓഫീസാക്കി പരിവർത്തനപ്പെടുത്തിയ കെട്ടിടമാണ് ചരിത്രസൂക്ഷിപ്പിനുള്ള ഇടമാക്കി മാറ്റുന്നത്.
നൂറ്റാണ്ടു പിന്നിട്ട ഈ കെട്ടിടത്തിന് ഇപ്പോഴും യാതൊരു കേടുപാടുകളും ചില്ലറ പരിഷ്കാരങ്ങൾ നടത്തിയതൊഴിച്ചാൽ ഇന്നും പ്രൗഢിയോടെയാണ് കെട്ടിടം നില്ക്കുന്നത് .പഴയ കാലത്തെ ഫാനുകളും മറ്റും ഇവിടെ ചില മുറികളിൽ ഇപ്പോഴും തൂങ്ങുന്നുണ്ട്. 1910ൽ സ്ഥാപിച്ച കെട്ടിടത്തിലായിരുന്നു സബ് ജയിൽ അടക്കം പ്രവർത്തിച്ചിരുന്നത്. തടവുകാരെ പാർപ്പിച്ച സെല്ലുകളടക്കം ഇന്നും ഇവിടെയുണ്ട്.10 ഓളം ജയിലറകളാണ് ഇവിടെയുള്ളത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ, കോടതി ,ഡിവൈ.എസ്.പി, സർക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ ഓഫീസുകളും സ്പെഷ്യൽ ബ്രാഞ്ച് ഓഫീസും ഇവിടെ പ്രവർത്തിച്ചിരുന്നു. തളിപ്പറമ്പിൽ മജിസ്ട്രേറ്റ് കോടതി നിലവിൽ വരുന്നതു വരെ കോടതിയും പ്രവർത്തിച്ചത് താലൂക്ക് ഓഫീസ് കെട്ടിടത്തിലായിരുന്നു. തഹസിൽദാർമാർ തന്നെയായിരുന്നു അക്കാലത്ത് മജിസ്ട്രേറ്റ്.
പിൽക്കാലത്ത് സെല്ലുകളുടെ ഇടമതിലുകൾ തട്ടിമാറ്റി ജനലും വാതിലും സ്ഥാപിച്ച് ഒരു ഹാളാക്കി മാറ്റുകയായിരുന്നു. 1983-ൽ അഹമ്മദ് നഗർ പരിഷ്ക്കാരത്തെ തുടർന്നാണ് ജയിൽ സെൽ ഹാളാക്കി മാറ്റിയത് സ്വാതന്ത്യ സമര സേനാനികളിൽ പലരും ഈ സെല്ലുകളിൽ കഴിഞ്ഞിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച രേഖകൾ ഒന്നും തന്നെ ഇതു വരെ ലഭ്യമായിട്ടില്ല. തളിപ്പറമ്പിൽ പുതിയ റവന്യൂ ടവർ സ്ഥാപിക്കുന്നതോടെയാണ് ചരിത്ര പ്രാധാന്യമുള്ള താലൂക്ക് ഓഫീസ് കെട്ടിടം മ്യൂസിയമായി മാറ്റുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |