ടോൾ പിരിവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് തിരുവല്ലത്തും തൃശൂരിനടുത്ത് പാലിയേക്കരയിലും മറ്റും നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾ ദേശീയപാത അതോറിട്ടി ലാഘവത്തോടെ എടുക്കുന്നത് തീരെ ശരിയായ സമീപനമല്ല. നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ടോൾ, മുൻധാരണയനുസരിച്ച് പിരിക്കരുതെന്ന് ആരും പറയില്ല. പക്ഷേ റോഡ് നിർമ്മാണം പൂർത്തിയാക്കാതെ പിരിവിനിറങ്ങുന്നതിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ടോൾ പിരിക്കും മുമ്പ് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കേണ്ട ബാദ്ധ്യത അതോറിട്ടിക്കുണ്ട്.
തിരുവനന്തപുരത്ത് കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് സ്ഥാപിച്ച ടോൾപ്ളാസയ്ക്കു മുന്നിൽ രാഷ്ട്രീയ ഭേദമന്യെ നടക്കുന്ന സമരം ഇനിയും ഒത്തുതീർപ്പായിട്ടില്ല. ടോൾപിരിവ് താത്‌കാലികമായി നിറുത്തിവച്ചെന്ന് പറയുകയും സമരക്കാർ മടങ്ങുമ്പോൾ വീണ്ടും പിരിവ് തുടങ്ങുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇവിടെ ടോൾപിരിവ് നൽകുന്ന യാത്രക്കാർക്കു മുന്നിൽ പണിപൂർത്തിയായ റോഡ് ഇല്ലെന്നത് പരിഹാസ്യമായ കാഴ്ചയാണ് . 43 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബൈപ്പാസിൽ 26.2 കിലോമീറ്റർ ദൂരം മാത്രമാണ് നിർമ്മാണം പൂർത്തിയാക്കിയത്. അതിൽ ടോൾപ്ളാസയിൽ നിന്ന് കാരോട് ഭാഗത്തേക്ക് വരുമ്പോൾ കോവളം വരെയുള്ള കേവലം നാല് കിലോമീറ്റർ ദൂരമെ ഇനിയും പൂർത്തിയായിട്ടുള്ളൂ.സർവീസ് റോഡുകളുടെ കാര്യമാണെങ്കിൽ പറയേണ്ടതില്ല. നിരക്ക് പ്രകാരം കാർ, ജീപ്പ്, വാൻ,ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് ഒരുവശത്തേക്ക് പോകാൻ എഴുപത് രൂപ നൽകണം. അതേദിവസം തന്നെ തിരികെ വരികയാണെങ്കിൽ 105 രൂപയാണ് ടോൾ നിരക്ക്. അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച കോവളം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതയാണിതെന്ന് ദേശീയപാത അതോറിട്ടി അധികൃതർക്ക് അറിഞ്ഞുകൂടാത്തതാവില്ല.
തിരുവല്ലത്തെ സ്ഥിതി ഇതാണെങ്കിൽ പാലിയേക്കരയിലാകട്ടെ ക്രമാതീതമായി നിരക്ക് വർദ്ധിപ്പിച്ച് യാത്രക്കാരെ പിഴിയുന്നതിലാണ് കമ്പനിയുടെ കൗതുകം. അവിടെ നാളെ മുതൽ ടോൾനിരക്ക് അഞ്ചുരൂപ മുതൽ അമ്പത് രൂപവരെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ദേശീയപാത അതോറിട്ടിയുടെ ചട്ടങ്ങൾ പ്രകാരം നിലവിൽ പിരിക്കുന്ന തുകയുടെ മൂന്ന് ശതമാനം മാത്രമേ വർദ്ധന പാടുള്ളൂ. എന്നാൽ പാലിയേക്കരയിൽ ആറുമുതൽ പത്ത് ശതമാനം വരെ കൂട്ടുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. മുൻവർഷങ്ങളിലും ഈ ചട്ടം പാലിച്ചിരുന്നില്ല. ഫാസ് ടാഗ് വന്നതോടെ ടോൾപിരിവ് എളുപ്പമായി. ടോൾ പിരിക്കാനുള്ള ടെണ്ടർ നേടിയ കമ്പനികൾ റോഡ് നിർമ്മാണത്തിന് ചെലവായതിന്റെ അഞ്ചും പത്തും ഇരട്ടിയാണ് പിരിച്ചെടുക്കുന്നത്. അനുദിനം വാഹനങ്ങൾ പെരുകുമ്പോൾ ലാഭം കമ്പനിക്കു തന്നെയാവുകയും ചെയ്യും. ദേശീയപാതയിലെ റോഡുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് അധികാരങ്ങളൊന്നുമില്ലാതെ വരുന്ന അവസ്ഥയും മാറേണ്ടിയിരിക്കുന്നു.
സാധാരണക്കാർ സഞ്ചരിക്കുന്ന പാതയിൽ വലിയതുക ടോളായി ഏർപ്പെടുത്തുന്നത് ആശാസ്യമല്ല. ടോൾപിരിക്കാനുള്ള കാലദൈർഘ്യം കൂട്ടുകയും ടോൾനിരക്ക് കുറയ്ക്കുകയുമാണ് വേണ്ടത്. മികച്ച യാത്രാസൗകര്യം ഏർപ്പെടുത്താതെ തട്ടിക്കൂട്ട് പാതയൊരുക്കി ടോൾ പിരിച്ചാൽ ജനം പ്രതിഷേധിക്കുക തന്നെ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |