ആലപ്പുഴ: സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ ജില്ലാക്കോടതി പാലം പുനർനിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ വൈകുന്നു. നഗരത്തിലെ തിരക്കേറിയതും കാലപ്പഴക്കം ചെന്നതുമായ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി 120കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുള്ളത്.
നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടു കൂടിയായിരിക്കും പുതിയ നിർമ്മാണം. ഇതിനായി പാലത്തിന്റെ ഇരുവശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. വ്യാപാരികളുടെ പുനരധിവാസം നഗരസഭ ഒരുക്കിയാൽ മാത്രമേ സ്ഥലം ഏറ്റെടുക്കാൻ കഴിയൂ. വ്യാപാരികളെ സംരക്ഷിക്കുന്ന കാര്യത്തിലുള്ള വീഴ്ചയായിരുന്നു മുൻകാലങ്ങളിലും പാലം പുതുക്കി പണിയുന്നതിനുള്ള പദ്ധതികൾ മുടങ്ങാൻ കാരണം . പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ രൂപരേഖ രണ്ടുമാസം മുമ്പ് പാലത്തിന്റെ നിർമ്മാണചുമതലയുള്ള കെ.ആർ.എഫ്.ബിയ്ക്ക് (കേരള റോഡ് ഫണ്ട് ബോർഡ്) കൈമാറി.
കിഫ്ബിയുടെ എൽ.എ വിഭാഗം ഇരുകരകളിൽ നിന്ന് 280സെന്റ് സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്നും തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും ഫ്‌ളൈഓവറും അണ്ടർപാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കും. നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കും. നിർമ്മാണം ആരംഭിച്ചാൽ ബോട്ട് ജെട്ടിയുടെ പ്രർത്തനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു കിഴക്കുള്ള മാതാജെട്ടിയിലേക്ക് മാറ്റും.
വ്യാപാരികളുടെ പുനരധിവാസം
ഏറ്റെടുക്കുന്ന സ്ഥലത്തെ വ്യാപാരികളുടെയും സർക്കാർ ഓഫീസുകളുടെയും പുനരധിവാസം ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ആവശ്യമായ തുക കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. നഗരസഭയുടെ ഭൂമിയിലായിരിക്കും ഇതിനായി കെട്ടിട സമുച്ചയം നിർമ്മിക്കുക. പുനരധിവാസം വേണ്ട കടകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം,വിസ്തൃതി തുടങ്ങിയ കാര്യങ്ങൾ തിട്ടപ്പെടുത്തി. പാലത്തോടൊപ്പം പുനരധിവാസ കെട്ടിട സമുച്ചയത്തിന്റെ നിർമാണവും ആരംഭിക്കാൻ തക്കവിധത്തിലാണ് ഒരുക്കങ്ങൾ. ആധുനിക ഷോപ്പിംഗ് മാൾ എന്ന നിലയ്ക്കാകും കെട്ടിട സമുച്ചയം. പാലം നിർമ്മിക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾ,അഭിഭാഷക ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം പര്യാപ്തമായ വിധം പുനരധിവാസം ഉറപ്പാക്കിയ ശേഷമായിരിക്കും പാലം പുനർനിർമ്മാണം.
മാറ്റേണ്ട ഓഫീസുകൾ
1.കൃഷി അസി.ഡയറക്ടർ ഓഫീസ്
2.മുല്ലയ്ക്കൽ കൃഷി ഓഫീസ്
3.മൃഗാശുപത്രി കെട്ടിടം
4.ഹൈഡ്രോളജി വിഭാഗം
5.ആലപ്പുഴ ബോട്ട് ജെട്ടി
6 പൊലീസ് കൺട്രോൾ റൂം
120കോടി
നഗരവികസനത്തിന്റെ ഭാഗമായി മുൻമന്ത്രി ജി.സുധാകരൻ താത്പര്യം എടുത്താണ് ജില്ലാക്കോടതി പാലം പുനർ നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കി 120കോടിരൂപയുടെ ഭരണാനുമതി വാങ്ങിയത്. പാലം വികസനത്തിന്റെ ഡിസൈൻ ജോലികളും പൂർത്തീകരിച്ചു.
പുതിയ പാലം
റൗണ്ടിലാണ് പാലം നിർമ്മിക്കുക
കനാലിന്റെ ഇരുകരകളിലും ഫ്‌ളൈഓവർ
അണ്ടർപാത, റാമ്പ്
"സ്ഥലം ഏറ്റെടുത്ത് ലഭിച്ചാൽ ഉടൻ ടെണ്ടർ നടപടികൾ പൂർത്തികരിച്ച് ആറുമാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും.
അസി.എക്സിക്യൂട്ടീവ് എൻജിനീയർ, കെ.ആർ.എഫ്.ബി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |