തിരുവനന്തപുരം: മലബാർ കലാപചരിത്രം വളച്ചൊടിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സ്‌പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മതരാഷ്ട്രം സ്ഥാപിക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യം പൂർണമാകൂവെന്ന് പറഞ്ഞ ആചാര്യന്റെ അനുയായികൾക്ക് മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാൻ പ്രയാസമുണ്ടാകുമെന്നും സ്‌പീക്കർ പറഞ്ഞു. ‘സ്വാതന്ത്ര്യ സമരവും മലബാർ കലാപവും’ എന്ന വിഷയത്തിൽ നെഹ്‌റു സെന്റർ സംഘടിപ്പിച്ച ചർച്ച ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാർ കലാപത്തെ മാപ്പിള ലഹളയെന്ന് കൊളോണിയൽ ചരിത്രകാരന്മാർ വിശേഷിപ്പിച്ചത് ഭിന്നിപ്പ് സൃഷ്ടിക്കാനാണ്. ജന്മികൾക്കെതിരെയായിരുന്നു ഈ സമരം. എന്നാൽ, കലാപത്തിന് വഴിതെറ്റൽ സംഭവിച്ചിട്ടുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തിൽ ചൗരിചൗരയുണ്ടായിട്ടുണ്ട് എന്നതിനാൽ ഗാന്ധിജി കുറ്റക്കാരനാണെന്ന് പറയാൻ സാധിക്കുമോ? മലബാർ കലാപത്തിന്റെ സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധ ഉള്ളടക്കം ഉയർത്തിപ്പിടിക്കുകയും വർഗീയ അപഭ്രംശം തള്ളിക്കളയുകയും ചെയ്യണം. മുഹമ്മദാലി ജിന്നയ്ക്ക് മതനിരപേക്ഷ വാദിയെന്ന സർട്ടിഫിക്കറ്റ് കൊടുത്തത് എൽ.കെ.അദ്വാനിയാണ്.
ചരിത്ര ഗവേഷണ കൗൺസിൽ ചരിത്ര തമസ്‌കരണ കൗൺസിലായി മാറിയെന്ന് ചർച്ചയിൽ അദ്ധ്യക്ഷനായ നെഹ്‌റു സെന്റർ ചെയർമാൻ എം.എം. ഹസൻ പറഞ്ഞു, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, ഡോ. എം.ആർ. തമ്പാൻ, ഡോ. പി. നസീർ, പി.എസ്. ശ്രീകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |