കൊല്ലം: പാർട്ടിയിലെ പുരുഷാധിപത്യത്തെ വകഞ്ഞുമാറ്റി ഡി.സി.സി പ്രസിഡന്റ് കസേരയിലേക്ക് കടന്നുവന്ന ബിന്ദു കൃഷ്ണ പടിയിറങ്ങുന്നത് തികഞ്ഞ അഭിമാനത്തോടെയാണ്. ജില്ലയിൽ ദുർബലമായിരുന്ന കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കാൻ തനിക്കു കഴിഞ്ഞുവെന്ന് ബിന്ദു ആത്മവിശ്വാസത്തോടെ പറയുന്നു. എങ്കിലും പാർട്ടി പദവികളിൽ സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന നിരാശ മറച്ചുവയ്ക്കുന്നുമില്ല.
കോൺഗ്രസിൽ അപൂർവമായി മാത്രം ഒരു സ്ത്രീക്ക് ലഭിച്ച പദവിയിൽ നിന്നാണ് ബിന്ദു കൃഷ്ണ ഒഴിയുന്നത്. പുതിയ ഡി.സി.സി അദ്ധ്യക്ഷ പട്ടികയിൽ ഒരു വനിത പോലും ഇല്ലെന്നതും ശ്രദ്ധേയം. കേരളത്തിൽ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം ലഭിച്ച രണ്ടാമത്തെ വനിതയാണ് ബിന്ദു കൃഷ്ണ. കോൺഗ്രസ് നേതാവായിരുന്ന കുളങ്ങര കുഞ്ഞുകൃഷ്ണന്റെ മരണത്തെ തുടർന്ന് 1982ൽ അദേഹത്തിന്റെ ഭാര്യ സരസ്വതി കുഞ്ഞുകൃഷ്ണനാണ് ആദ്യമായി കൊല്ലം ഡി.സി.സി അദ്ധ്യക്ഷ പദത്തിലെത്തിയ ആദ്യ വനിത.
കോൺഗ്രസ് പ്രാദേശിക നേതാവായിരുന്ന പിതാവിന്റെ പാത പിന്തുടർന്ന് ചെറുപ്രായത്തിൽ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയ ബിന്ദു കൃഷ്ണയ്ക്ക് സ്വന്തം അനുഭവങ്ങളായിരുന്നു അഞ്ചു വർഷം കരുത്തായത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, 7 വർഷം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. അഞ്ചു വർഷം മുമ്പ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്തെത്തി. പുതിയ ഡി.സി.സി പ്രസിഡന്റിനെ നിയമിച്ചതിന് പിന്നാലെ സ്ഥാനമൊഴിയുന്ന ബിന്ദു കൃഷ്ണയുമായി അല്പനേരം...
5 വർഷം, അഭിമാനകരമായ നേട്ടങ്ങൾ ?
കോൺഗ്രസിന്റെ അടിത്തറ ജില്ലയിൽ തീരെ ദുർബലമായിരുന്നു. പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയിൽ പാർട്ടിയെ ശക്തിപ്പെടുത്തി. അതിനായി കഠിനദ്ധ്വാനം ചെയ്തു. എല്ലാവരെയും ഉൾക്കൊണ്ടു. പ്രവർത്തകർ കൂടെ നിന്നു. തകർച്ചയിൽ നിന്ന് പാർട്ടിയെ കരകയറ്റാനായി.
തിരഞ്ഞെടുപ്പുകളിൽ ?
ജില്ലയിൽ കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇല്ലായിരുന്നു. അഞ്ച് പഞ്ചായത്തുകളിൽ മാത്രം പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്ന ജില്ല. ഞാൻ ഡി.സി.സി പ്രസിഡന്റായ ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിഞ്ഞു. പിന്നീട് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പിൽ 22 ഗ്രാമ പഞ്ചായത്തുകളിലും ഒരു ബ്ലോക്കിലും ഒരു മുനിസിപ്പാലിറ്റിയിലും അധികാരം നേടി. 20 വർഷത്തിനു ശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു പേർ കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എമാരായി. ചെറിയ വോട്ടിനാണ് മൂന്ന് സീറ്റുകൾ നഷ്ടമായത്. ഡി.സി.സിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ കഴിഞ്ഞതും അഭിമാനകരമായി.
സ്ത്രീ എന്ന നിലയിൽ നേരിട്ട വെല്ലുവിളി?
സ്ത്രീ ആയതുകൊണ്ട് ഒരിടത്തുനിന്നും മാറ്റി നിറുത്തപ്പെട്ടിട്ടില്ല. രാപ്പകലില്ലാതെ പാർട്ടിക്ക് വേണ്ടി ഓടി. സംഘർഷമേഖകളിൽ പോയി. പാർട്ടി പ്രവർത്തകർ ഒരു കുടുംബാംഗത്തെ പോലെ കരുതി സ്നേഹിച്ചു.
പുതിയ ഡി.സി.സി പ്രസിഡന്റ് പട്ടികയിൽ സ്ത്രീകൾ ഇല്ല ?
സ്ത്രീകൾക്ക് പരിഗണന നൽകേണ്ടിയിരുന്നു. ലോകമെങ്ങും വളർന്നുവരുന്ന സ്ത്രീപക്ഷ രാഷ്ട്രീയം കാണാതെ പോകരുത്. നിയമപരമല്ലാതെ തന്നെ സ്ത്രീകൾക്ക് പ്രതിനിദ്ധ്യം നൽകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കണം.
ഭാവി പ്രവർത്തനം?
പാർട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഞാൻ പൂർണമനസോടെ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |