കോട്ടയം: ആറുവർഷം മുമ്പ് നിർമാണമാരഭിച്ച് പാതിവഴിയിൽ പണി നിലച്ച കോട്ടയത്തെ ആകാശ നടപ്പാതയ്ക്ക് വീണ്ടും ജീവൻ വെക്കുന്നു . കിറ്റ്കോയിൽ നിന്ന് നിർമാണ ചുമതല മാറ്റി പുതിയ കമ്പനിക്ക് കൈമാറും. കിറ്റ്കോയുമായി ചർച്ച നടത്തുന്നതിന് ജില്ലാ കളക്ടർ പി.കെ.ജയശ്രീയെ ഗതാഗതമന്ത്രി ആന്റണിരാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ചുമതലപ്പെടുത്തി.
അഞ്ചു വഴികൾ വന്നു ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ ഗതാഗത കുരുക്ക് കുറയ്ക്കാനും കാൽനടക്കാർക്ക് റോഡ് കുറുകെ കടക്കാനുമായിരുന്നു ആറ് മീറ്റർ ഉയരത്തിലുള്ള തൂണുകളിൽ 45 മീറ്റർ വിസ്തീർണത്തിൽ പ്ലാറ്റ് ഫോമോടെ ആകാശപാതയുടെ ആദ്യ പ്ലാൻ.
അഞ്ചേകാൽ കോടിക്കായിരുന്നു കരാർ. 2015ൽ പണി തുടങ്ങി. ശീമാട്ടി റൗണ്ടാനയ്ക്ക് സമീപത്തെ പൈപ്പ് , വൈദ്യുതി ലൈൻ അടക്കം അണ്ടർഗ്രൗണ്ട് ജോലികൾ എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നടത്തി. 14 തൂണുകൾ സ്ഥാപിച്ചു. റൗണ്ടാനയ്ക്കുള്ളിലെ തൂണും പുറത്തുള്ള തൂണും തമ്മിൽ ബന്ധിപ്പിച്ചപ്പോൾ ഒരെണ്ണം ചേരാതെ വന്നു. സി.എസ്.ഐ സഭ സ്ഥലംവിട്ടു കൊടുക്കാതെ വന്നതോടെയാണ് ഇതു സംഭവിച്ചത്. ഈ തൂണ് താങ്ങു വച്ച് വെൽഡ് ചെയ്തു യോജിപ്പിക്കുകയാണുണ്ടായത്. ഇനി പ്ലാറ്റ് ഫോം പിടിപ്പിക്കണം. പടികൾ, എസ്കലേറ്റർ , ലിഫ്റ്റ് തുടങ്ങിയവ സ്ഥാപിക്കുകയും വേണം.
ആകാശ പാതക്കു മുകളിൽ
സെമിനാർ ഹാൾ
ഗാന്ധിമണ്ഡപം
ചുമർ ചിത്രങ്ങൾ
വിശ്രമ കേന്ദ്രം
അക്വേറിയം
'ഇനി മുകളിലേക്കുള്ള പണിയാണ് നടക്കേണ്ടത്. റോഡ് സുരക്ഷാ ഫണ്ടിൽ 3.29 കോടി രൂപ മിച്ചമുണ്ട്. പണമല്ല പ്രശ്നം. രണ്ടര വർഷത്തെ എഗ്രിമെന്റ് ണ്ണച്ചിട്ട് ആറ് വർഷമായിട്ടും കിറ്റ്കോ നിർമാണം ഇട്ടു തല്ലുകയാണ് . പണി മുന്നോട്ടുകൊണ്ടു പോകാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നറിയില്ല. ഇപ്പോഴത്തെ ഡിസൈൻ മാറ്റുന്നതിലൊന്നും എതിർപ്പില്ല . പദ്ധതി എങ്ങനെയും പൂർത്തിയാക്കണം'
- തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ
'കിറ്റ്കോയ്ക്ക് പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ലെന്നു മനസിലായി. നിലവിലെ കരാർ റദ്ദാക്കിയേ തുടർ നടപടികൾ സ്വീകരിക്കാനാകൂ. വർഷങ്ങളായി പണി മുടങ്ങിയതോടെ പദ്ധതി ഉപേക്ഷിക്കണമെന്ന അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ എങ്ങനെയും പൂർത്തികരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് . മറ്റു കമ്പനികളുമായി ചർച്ച നടത്തി നിർമാണം വൈകാതെ ആരംഭിക്കും'
- ആന്റണി രാജു, ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |