കണ്ണൂർ: ജില്ലയിലെ പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന ടൂറിസം സർക്യൂട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇതുസംബന്ധിച്ച് ജോൺ ബ്രിട്ടാസ് എം.പി നൽകിയ നിർദ്ദേശങ്ങളെ മുൻനിർത്തിയുള്ള ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
പൈതൽമല വിനോദസഞ്ചാര കേന്ദ്രമായി അംഗീകരിച്ചിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞു. കൊവിഡിന് മുമ്പ് പ്രതിമാസം അമ്പതിനായിരത്തോളം ടൂറിസ്റ്റുകൾ ഇവിടം സന്ദർശിച്ചിരുന്നു. എന്നാൽ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലാത്തത് ഈ കേന്ദ്രത്തിനു വലിയ തിരിച്ചടിയാണ്. പൈതൽമലയിൽ നിന്ന് 15 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പാലക്കയംതട്ട് മറ്റൊരു സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.
പൈതൽമലയിൽ
പ്രധാന ട്രക്കിംഗ് കേന്ദ്രമാണ് പൈതൽമല. മലയുടെ താഴ്വാരത്തിലാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. സ്വാഭാവിക വനത്തിന് കോട്ടം തട്ടാതെ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ജോൺ ബ്രിട്ടാസിന്റെ മുൻകൈയിൽ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം കൂട്ടിചേർത്തു. മരങ്ങൾക്ക് മുകളിലൂടെ നടന്ന് പോകുന്ന അനുഭവം ഉണ്ടാക്കാൻ കഴിയുന്ന ട്രക്കിംഗ് പാത്ത് വേകൾ, റോപ്പ് വെ, ടി ഹട്ടുകൾ, ടെന്റുകൾ, വാച്ച് ടവർ, വി.വി.ഐ.പി മീറ്റിംഗ് ഹാളുകൾ തുടങ്ങിയവയാണ് പൈതൽമലയിൽ പ്രാഥമികമായി ആലോചിക്കുന്ന സൗകര്യങ്ങൾ.
പാലക്കയം തട്ടിൽ
പാലക്കയം തട്ടിലേക്കുള്ള റോഡുകൾ പുനർനിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മഴക്കാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി റൈൻ ഹട്ടുകൾ, കേബിൽ കാർ പദ്ധതി, വിനോദസഞ്ചാരികൾക്ക് താമസിക്കാനുള്ള ഹട്ടുകൾ, ടവറുകൾ, തുടങ്ങിയവയാണ് പാലക്കയം തട്ടിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. വൈദ്യുതി ശുദ്ധജല ലഭ്യതാ പ്രശ്നങ്ങൾ പരിഹരിക്കുക, സുരക്ഷാ വേലികൾ സ്ഥാപിക്കുക, ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്തുക, സോളാർ സംവിധാനം സ്ഥാപിക്കുക എന്നിങ്ങനെയുള്ള അനുബന്ധ ജോലികളും പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.
സർക്ക്യൂട്ട് പൂർത്തിയാകുമ്പോൾ ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായി പൈതൽമലയും പാലക്കയം തട്ടും മാറും. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒന്നര മണിക്കൂർ യാത്ര മാത്രമേ ഈ സ്ഥലങ്ങളിലേക്കുള്ളൂ എന്നതുകൊണ്ട് ആഭ്യന്തര – വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി ഇവയെ മാറ്റിയെടുക്കാൻ കഴിയും-പി. എ. മുഹമ്മദ് റിയാസ്, ടൂറിസം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |