ന്യൂഡൽഹി: കുറ്റം തെളിയിക്കുകയോ വിചാരണയോ കൂടാതെ ഒരാളെ അനിശ്ചിതകാലത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. 1993ലെ ട്രെയിൻ സ്‌ഫോടന പരമ്പരകളിൽ പ്രതിയെന്നാരോപിച്ച് 11 വർഷമായി ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്ന ഹമീറുദ്ദീന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
"ഒന്നുകിൽ അയാൾക്കെതിരെ ആരോപിച്ച കുറ്റം തെളിയിക്കുക, അല്ലെങ്കിൽ വെറുതെ വിടുക. അയാളെ വെറുതേ വിട്ടാലും കോടതിക്കൊന്നുമില്ലെന്നും അതിവേഗ വിചാരണയ്ക്കുള്ള അവകാശത്തിന് അടിവരയിടുന്ന കേസാണിതെന്നും' കോടതി പറഞ്ഞു. ഹമീറുദ്ദീനെതിരായ കുറ്റം തെളിയിക്കുന്നത് വൈകുന്നതെന്താണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അജ്മീറിലെ ടാഡ പ്രത്യേക കോടതിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടി. ഹർജിക്കാരൻ 2010 മുതൽ കസ്റ്റഡിയിലാണെന്നും എന്നാൽ, കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ ആരംഭിച്ചിട്ടില്ലെന്നും ഹമീറുദ്ദീന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
15 വർഷം പ്രതി ഒളിവിലായിരുന്നുവെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞപ്പോൾ 2010 മുതൽ കസ്റ്റഡിയിലുണ്ടായിട്ട് കുറ്റം തെളിയിക്കാതിരുന്നത് എന്തുകൊണ്ടാെണന്ന് കോടതി ആരാഞ്ഞു. കുറഞ്ഞ പക്ഷം വിചാരണയെങ്കിലും ആരംഭിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 1993 ഡിസംബർ അഞ്ച്, ആറ് തീയതികളിൽ രാജധാനി എക്സ്‌പ്രസിലും മറ്റ് ട്രെയിനുകളിലും നടന്ന സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |