തൃശൂർ: ഇന്ത്യയിൽ മുംബായ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കടകളുള്ളതും സ്വർണ്ണവ്യാപാരം നടക്കുന്നതും തൃശൂർ നഗരത്തിലാണെന്ന നിഗമനത്താൽ ജില്ലയിൽ തമ്പടിച്ച് ഉത്തരേന്ത്യൻ സ്വർണ്ണത്തട്ടിപ്പ് സംഘങ്ങൾ. നിധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിയെ കുടുക്കാൻ ശ്രമിച്ച മൂന്ന് പേരെ ഇന്നലെ പിടികൂടിയതോടെ ഇത്തരക്കാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
പരിചയപ്പെടുന്ന സ്ഥലം ആദ്യം നിരീക്ഷിച്ച ശേഷം പരിസരത്ത് സി.സി.ടി.വി ഇല്ലായെന്ന് ഉറപ്പ് വരുത്തിയ ശേഷം കസ്റ്റമറെ നിരീക്ഷിച്ച് വിശ്വസിക്കാവുന്നവരോട് മാത്രം ഇടപഴകിയും വിശ്വാസികളായി നടിച്ചുമാണ് ഗുജറാത്ത് സംഘം കഴിഞ്ഞ ദിവസം തൃശൂരിൽ തട്ടിപ്പ് നടത്തിത്.
വളരെ സൗമ്യമായും വളരെ സാധുക്കളായും സംസാരിക്കും. തനിച്ച് കച്ചവടം നടത്തുന്നവരെ മാത്രമേ ഇവർ ഡീലിനായി പരിചയപ്പെടാറുള്ളൂ. ഇടപാടിനെ കുറിച്ച് മറ്റാരോടും പറയരുതെന്നും പറയും. കൊണ്ടുവരുന്ന ആഭരണം കസ്റ്റമറിനെ കാണിച്ച് കൊടുക്കുന്നത് മറ്റാരുംകാണുന്നില്ലെന്ന് ഉറപ്പ് വരുത്തും. വിശ്വാസം കിട്ടുവാൻ പരിചയപ്പെട്ട സ്ഥാപനത്തിൽ നിന്നും എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങൾ വാങ്ങിക്കാറുണ്ട്. തട്ടിപ്പുകാർ താമസിക്കുന്ന സ്ഥലം പറഞ്ഞ് കൊടുക്കാറുമില്ല. കൊടുക്കുന്ന മൊബൈൽ നമ്പർ തട്ടിപ്പിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.
സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എം.കെ. ഗോപാലകൃഷ്ണൻ, ഈസ്റ്റ് ഇൻസ്‌പെക്ടർ പി.ലാൽകുമാർ, എസ്.ഐമാരായ സിനോജ്.എസ്, ജയചന്ദ്രൻ, ടി.ആർ. ഗ്ലാഡ്സ്റ്റൺ, കെ. രാജൻ, പി.എം. റാഫി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ദൈവം തന്ന നിധിയെന്ന് വിശ്വസിപ്പിക്കും
ഇടപാടുകാർ വലയിലായി കഴിഞ്ഞാൽ ഡീൽ നടത്തുന്നതിന് വേണ്ടി നിധി കൈമാറണമെങ്കിൽ നാട്ടിലുള്ള മാതാപിതാക്കളുടെ അനുവാദം കിട്ടിയാൽ മാത്രമേ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കൂടുതൽ വിശ്വാസം ആർജ്ജിക്കാൻ ശ്രമിക്കും. ദൈവം തന്ന നിധിയാണ് തങ്ങൾക്ക് കിട്ടിയതെന്ന് പറഞ്ഞ് കസ്റ്റമറുടെ കാൽ വന്ദിക്കും. നിധിയുടെ വില ഇവർ പറയാറുമില്ല.
സ്വർണ്ണത്തൊഴിലാളികളുടെ നഗരം
സ്വർണ്ണ ആഭരണ നിർമ്മാണത്തിൽ പ്രധാന കേന്ദ്രമായ തൃശൂരിൽ കാൽ ലക്ഷത്തോളം പേർ നേരിട്ടും അനുബന്ധ ജോലികളിലും വിപണനരംഗത്തുമായി ആയിരക്കണക്കിന് പേരും തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. സ്വർണ്ണവിലയുടെ അടിസ്ഥാനത്തിലാണ് ഇവർക്ക് കൂലി നിരക്ക് ലഭിക്കുന്നത്. സ്വർണ്ണത്തോട് വൈകാരികവും വിശ്വാസപരവുമായ ബന്ധവും തൃശൂർക്കാർക്കുണ്ട്. ഇത് മുതലെടുത്താണ് തട്ടിപ്പുകാർ വിലസുന്നതെന്ന് പൊലീസ് പറയുന്നു. വൈരക്കല്ല്, ഓട് വ്യവസായം തകർന്നടിഞ്ഞ ഈ കാലഘട്ടത്തിൽ നാമമാത്രമായി നിൽക്കുന്ന ഒരു വ്യവസായമാണ് സ്വർണ്ണാഭരണ നിർമ്മാണ മേഖല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |