ചെന്നൈ: തമിഴ്നാട്, ന്യൂഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, അസാം എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും.50 ശതമാനം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ളാസുകൾ ആരംഭിക്കുക.
അദ്ധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും രണ്ട് ഡോസ് വാക്സിൻ ഉറപ്പാക്കും. ഓൺലൈൻ ക്ളാസുകളും തുടരും.
കൊവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയെങ്കിലും സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. 9 മുതൽ 12 വരെയുള്ളവർക്കും കോളേജുകളിൽ ഒന്നാം വർഷക്കാർക്ക് ഒഴികെയുള്ളവർക്കും ക്ലാസുകൾ ഇന്ന് ആരംഭിക്കും. ആഴ്ചയിൽ ആറുദിവസവും ക്ളാസുകളുണ്ടാകും.
ഡൽഹിയിൽ 9,10, 11, 12 ക്ലാസുകൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഇന്ന് തുറക്കും. ആറ് മുതൽ എട്ടുവരെ ക്ളാസുകൾ സെപ്തംബർ എട്ടിന് ആരംഭിക്കും. അടിയന്തര ആവശ്യത്തിനായി സ്കൂളുകളിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രവേശനമില്ല.
മദ്ധ്യപ്രദേശിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകൾ ഇന്ന് ആരംഭിക്കും. നേരത്തെ 9 മുതൽ 12വരെ ക്ളാസുകൾ ആരംഭിച്ചിരുന്നു.
ഉത്തർപ്രദേശിൽ ഒന്നു മുതൽ അഞ്ചുവരെ ക്ളാസുകൾ ഇന്ന് തുറക്കും. നേരത്തെ 9 മുതൽ 12വരെയുള്ളവർക്ക് ഓഫ് ലൈൻ ക്ളാസുകൾ തുടങ്ങിയിരുന്നു. ആറ് മുതൽ എട്ട് വരെ ക്ളാസുകൾ 23ന് ആരംഭിക്കും.
രാജസ്ഥാനിൽ 9-12 വരെയുള്ള ക്ലാസുകളും കോളേജുകളും പരീക്ഷാ പരിശീലനകേന്ദ്രങ്ങളും ഇന്ന് തുറന്ന് പ്രവർത്തിക്കും. 9മുതൽ 11 വരെയുള്ള ക്ലാസുകൾ രാവിലെ 7.30ന് ആരംഭിച്ച് 12.30ന് അവസാനിക്കും. 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ 8ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നുവരെയാണ് പഠനം.
അസാമിൽ ഹയർസെക്കൻഡറി, ബിരുദ, ബിരുദാനന്തര ക്ളാസുകൾ ഇന്ന് ആരംഭിക്കും.
കർണാടകയിൽ കൊവിഡ് വ്യാപന നിരക്ക് 2 ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ 6 മുതൽ 8 ക്ലാസുകാർക്ക് സെപ്തംബർ 6 മുതൽ ക്ലാസുകൾ ആരംഭിക്കും. 9 മുതൽ 12 വരെയുള്ളവർക്ക് കഴിഞ്ഞ 23ന് ക്ളാസുകൾ തുടങ്ങിയിരുന്നു.
മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, ഹരിയാന, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനോടകം സ്കൂളുകൾ തുറന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |