കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം 2022 നവംബറിനകം പൂർത്തിയാക്കണമെന്ന് മന്ത്രി വീണ ജോർജ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
ഇൻകൽ നടത്തുന്ന 368 കോടി രൂപയുടെ മാതൃ ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്, ഓക്‌സിജൻ സ്റ്റോറേജ് പ്ളാന്റ്, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ളാന്റ് എന്നിവയുടെ നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി.
ട്രോമ കെയർ ന്യൂറോ സർജറി, യൂറോളജി തുടങ്ങി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ളാന്റ് നവീകരണം സെപ്തംബർ 30 നകം പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
നിർമ്മാണംരണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കും. കരാറുകാരുമായുള്ള തർക്കങ്ങളും ഒരാഴ്ച്ചക്കുള്ളിൽ പരിഹരിക്കും.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ റംല ബീവി, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കല കേശവൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹൻ, ആർ.എം.ഒ ഡോ. മനോജ് ആന്റണി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗതീരുമാനങ്ങൾ
• മെഡിക്കൽ കോളേജിൽ പി.ഡബ്ല്യു.ഡി നടത്തുന്ന നിർമ്മാണം കാലതാമസം കൂടാതെ പൂർത്തിയാക്കണം.
• എല്ലാ മാസവും ഇൻകലിന്റെയും പി.ഡബ്ല്യു.ഡിയുടെയും അവലോകന റിപ്പോർട്ട് നൽകണം.
• പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കും.
• ആവശ്യമെങ്കിൽ സൂപ്പർ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം താത്കാലികമായി നിയമിക്കാം.
• പി.ഡബ്ല്യൂ.ഡിയുടെ ഓഫീസ് അടുത്ത ആഴ്ച്ച മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കും.
കാൻസർ സെന്റർ ഈ മാസം റെഡ്യാകും
എറണാകുളം മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം ഈ മാസം തന്നെ പൂർണതോതിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
മന്ത്രിമാരായ വീണയും പി. രാജീവും പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം.
സെപ്തംബർ പത്തിനകം ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം പുനരാരംഭിക്കും. നിലവിൽ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് കാൻസർ സെന്ററിലെ രോഗികളുടെ ശസ്തക്രിയ നടക്കുന്നത്.
കാൻസർ റിസർച്ച് സെന്ററിൽ പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ 14 ശതമാനം വർദ്ധനവാണുള്ളത്. കഴിഞ്ഞ മാസം വരെ 228 പ്രധാന ശസ്ത്രക്രിയകൾ നടത്തി.സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നര വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രിമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |