പോത്തൻകോട്: കുടുംബവഴക്കിനെ തുടർന്ന് രണ്ടാം ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകിട്ട് 4ന് ശാസ്തവട്ടം ജംഗ്‌ഷനിൽ മങ്ങാട്ടുകോണം റോഡിലാണ് കൊടുംക്രൂരത.
നെടുമങ്ങാട് ഇരിഞ്ചയം മീൻമൂട് കിഴക്കുകര പുത്തൻവീട്ടിൽ രാധയുടെ മകൾ പ്രഭയാണ് (37) കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മങ്ങാട്ടുകോണം മഠത്തിന്മേലെ തടത്തരികത്ത് രേഷ്മാ ഭവനിൽ സെൽവരാജാണ് (48) രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോത്തൻകോട് പൊലീസിന്റെ പിടിയിലായത്.
ആദ്യ ഭാര്യ പിണങ്ങിപ്പോയ ശേഷം പത്തു വർഷം മുമ്പാണ് പ്രഭയെ സെൽവരാജ് വിവാഹം കഴിച്ചത്. ഇവർക്ക് അഭിനവ രാജ്(6),അഭയ(4) എന്നീ മക്കളുണ്ട്. മങ്ങാട്ടുകോണത്ത് സെൽവരാജിന്റെ കുടുംബവീട്ടിൽ താമസിച്ചിരുന്ന ഇവർ എട്ടു മാസം മുൻപ് ഇരിഞ്ചയത്ത് പ്രഭയുടെ വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ, ഭാര്യയുമായി വഴക്കിട്ട് പിരിഞ്ഞ സെൽവരാജ് ഈ മാസം 20ന് കുടുംബവീട്ടിലെത്തി അമ്മയോടൊപ്പം വീണ്ടും താമസമാക്കി.
മങ്ങാട്ടുകോണത്ത് ടെക്നോപാർക്ക് ജീവനക്കാരുടെ വീട്ടിൽ കഴിഞ്ഞ മൂന്നുവർഷമായി ജോലി നോക്കുന്നുണ്ട് പ്രഭ. രണ്ട് ദിവസം മുമ്പ് സെൽവരാജ് ഇവിടെയെത്തി ഭാര്യയുമായി വഴക്കിട്ടപ്പോൾ, വീട്ടുടമസ്ഥർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് വിരട്ടി വിട്ടിരുന്നു.
പ്രഭ ഇന്നലെ ഇവിടത്തെ ജോലി കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ തുണികൊണ്ട് വായ പൊത്തിപ്പിടിച്ച് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. പ്രഭയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർക്കപ്പണിക്കാരനാണ് സെൽവരാജ്. ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളുണ്ട്. ഭാര്യ പിണങ്ങിപ്പോയ ശേഷം സെൽവരാജിന്റെ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടികൾ. ഇവരിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. ഒരാൾ മൂന്ന് വർഷം മുൻപ് ജീവനൊടുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |