കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജ്ജുൻ ആയങ്കിക്ക് കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കസ്റ്റംസ് കുറ്റപത്രം നൽകിയില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് വി. ഷെർസിയുടെ നടപടി.
അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. മൂന്നു മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, മാസത്തിൽ ആദ്യത്തെയും അവസാനത്തെയും തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കോടതി അനുമതിയില്ലാതെ കേരളത്തിനു പുറത്തു പോകരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
ജൂൺ 21 നു പുലർച്ചെ ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ഷഫീഖിന്റെ പക്കൽ നിന്ന് 2.33 കിലോ സ്വർണം പിടികൂടിയ കേസിൽ രണ്ടാം പ്രതിയായ അർജ്ജുനെ ജൂൺ 29 നാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ശേഖരിച്ച തെളിവുകളിൽ നിന്ന് സ്വർണക്കടത്തു കേസിൽ അർജ്ജുനുള്ള പങ്ക് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെങ്കിലും തടവിൽ കഴിഞ്ഞതടക്കമുള്ള വസ്തുതകൾ കണക്കിലെടുത്താണ് ജാമ്യമെന്നും വിധിയിൽ പറയുന്നു.
ഷഫീഖ് അറസ്റ്റിലായപ്പോൾ അർജ്ജുൻ എയർപോർട്ടിലുണ്ടായിരുന്നു. ഷഫീഖിൽ നിന്ന് അർജ്ജുൻ സ്വർണം തട്ടിയെടുക്കുന്നതു തടയാൻ ഒരു ക്വട്ടേഷൻ സംഘവും സ്ഥലത്തെത്തിയിരുന്നു. ഷഫീഖ് പിടിയിലായതറിഞ്ഞ് അർജ്ജുൻ മടങ്ങുമ്പോൾ സ്വർണം തട്ടിയെടുത്തു കടന്നുകളയുകയാണെന്ന് തെറ്റിദ്ധരിച്ച് ക്വട്ടേഷൻ സംഘം പിന്നാലെ പാഞ്ഞു. കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ അപകടത്തിൽ ഈ സംഘത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
സ്വർണക്കടത്ത് പെരുകുന്നു: ഹൈക്കോടതി
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുന്ന തരത്തിൽ സ്വർണക്കടത്തു പെരുകുകയാണെന്നും ഒരുപാടു പേർ ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കസ്റ്റംസ് ജാഗ്രത പുലർത്തിയിട്ടും നിരന്തരം കേസ് രജിസ്റ്റർ ചെയ്തിട്ടും സ്വർണക്കടത്ത് ദിനംപ്രതി വർദ്ധിക്കുകയാണ്. പല കാരണങ്ങളാൽ അധികൃതർക്ക് ഇതു നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും സിംഗിൾബെഞ്ച് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |