ആറ്റിങ്ങൽ: ആലംകോട് മത്സ്യമാർക്കറ്റ് അവഗണനയിൽ. രാത്രി 2 മണി മുതൽ ഉണർന്നു പ്രവർത്തിക്കുന്ന ജില്ലയിലെ മത്സ്യ മാർക്കറ്റാണിത്. ചന്തയ്ക്കുള്ളിലും ദേശീയപാതയിലും കടയ്ക്കാവൂർ റോഡിലും വെളുപ്പിന് അഞ്ചുവരെ തിരക്കോട് തിരക്കാണ്.
മത്സ്യ ലോറികൾ പോയിക്കഴിഞ്ഞാൽ ചന്ത വൃത്തിയാക്കി വെള്ളമൊഴിച്ച് കഴുകിയിടും. നേരം പുലരുമ്പോഴേയ്ക്കും ഇവിടം നിശ്ശബ്ദമായി ഒഴിഞ്ഞുകിടക്കും.
കൊവിഡ് കാലത്തിന് മുമ്പ് വെളുപ്പിന് രണ്ട് മണി മുതലായിരുന്നു കച്ചവടം. തിരക്കൊഴിവാക്കാനായി കൊവിഡ് കാലത്ത് കച്ചവടം 11 മണി മുതലാക്കിയിരുന്നു. അത് പഴയപോലെ ആയിട്ട് ഒരു മാസത്തിലധികമായി.
കേരളത്തിന് പുറമേ ഗോവ, കർണാടകം, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കൊവിഡ് കാലത്തുപോലും ഇവിടെ മത്സ്യം എത്തിയിരുന്നു.
ദിവസം 15 മുതൽ 20 വരെ വലിയ ലോറികളാണ് എത്തുന്നത്. ദിനംപ്രതി ശരാശരി 1.5 കോടി രൂപയുടെ മത്സ്യക്കച്ചവടം ഇവിടെ നടക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്ന് ചെറുകിട കച്ചവടക്കാരാണ് മത്സ്യം വാങ്ങാൻ എത്തുന്നത്.
ആറ്റിങ്ങൽ നഗരസഭയുടേതാണ് ഈ മാർക്കറ്റ്. നഗരസഭയ്ക്ക് നല്ലൊരു വരുമാനം ലഭിക്കുന്ന കേന്ദ്രമാണിത്. 33 ലക്ഷം രൂപയ്ക്കാണ് ചന്ത ലേലം പോയത്. ഇവിടുത്തെ കടകളിൽ നിന്നുള്ള വാടക വേറെയും ലഭിക്കുന്നുണ്ട്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇവിടം ബുദ്ധിമുട്ടുകയാണ്.
*ജില്ലയിലെ പ്രധാന മത്സ്യ മൊത്ത വ്യാപാര കേന്ദ്രം
*പ്രതിദിനം ശരാശരി 1.5 കോടിയുടെ കച്ചവടം
* കട വാടക ഉൾപ്പെടെ 34 ലക്ഷം രൂപ ലേല വരുമാനം
*ആറ്റിങ്ങൽ നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്
*വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം എത്തുന്ന കേന്ദ്രം
മാലിന്യ നീക്കമില്ല
മാലിന്യങ്ങൾ യഥാസമയം നീക്കാൻ സൗകര്യം ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. മാർക്കറ്റിന്റെ ഒരു മൂലയിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. മാർക്കറ്റ് ശുചീകരിക്കാൻ നഗരസഭ ജീവനക്കാരെ നിയമിച്ചിട്ടില്ല. മലിന ജലം ശുദ്ധീകരിക്കാൻ സ്ഥാപിച്ച പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.
അസൗകര്യങ്ങളുടെ നടുവിൽ
മാർക്കറ്റിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യം ഒരുക്കാത്തതാണ് ഏവരെയും വലയ്ക്കുന്നത്. നഗരസഭ നിർമ്മിച്ച ടൊയ്‌ലെറ്റ് വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. നഗരസഭ നിർമ്മിച്ച കെട്ടിടം കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. ചോർന്നൊലിക്കുന്ന മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ ഭിത്തിയുമാണ് കൊട്ടിടങ്ങൾക്കുള്ളത്.
ആലംകോട് മാർക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ടൊയ്‌ലെറ്റ് നവീകരിക്കാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. കൊവിഡ് കാലത്ത് നാലുമാസത്തോളം ചന്ത അടച്ചിട്ടിരുന്നു. നിയന്ത്രണങ്ങൾ പാലിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
അഡ്വ. എസ്. കുമാരി, നഗരസഭാ ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |