ചാത്തന്നൂർ: കാർ ഓടിക്കുന്നതിനിടെ പിതാവ് മദ്യപിച്ച് അബോധാവസ്ഥയിലായപ്പോൾ വാഹനത്തിന്റെ നിയന്ത്രണം 13കാരനായ മകൻ ഏറ്റെടുത്തു. 'സാഹസിക' യാത്ര ശ്രദ്ധയിൽപ്പെട്ട വിഴിയാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് കാർ തടഞ്ഞ് അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് ഏഴോടെ ചാത്തന്നൂരിലായിരുന്നു സംഭവം. കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറും (46) മകനുമാണ് പിടിയിലായത്. കളിയിക്കാവിള മീനച്ചിലുള്ള സ്വന്തം വീട്ടിൽ നിന്ന് മലപ്പുറത്തുള്ള ഭാര്യവീട്ടിലേക്കു കാർ ഓടിക്കുന്നതിനിടെ സുരേന്ദ്രകുമാർ ഇടയ്ക്കിടയ്ക്ക് മദ്യപിച്ചു. ഒടുവിൽ ഓടിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ചാത്തന്നൂർ ശീമാട്ടിക്കു സമീപം നിറുത്തി ഡാറ്റ്സൺ കാറിന്റെ ഡ്രൈവർ സീറ്റിൽ മകൻ കയറി.
വിവരം ലഭിച്ച പൊലീസ് ചാത്തന്നൂർ ജംഗ്ഷനിൽ കാത്തു നിന്നാണ് ഇവരെ പൊക്കിയത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനും കുട്ടിയുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പെരുമാറിയതിനും സുരേന്ദ്രകുമാറിനെതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണയ്ക്ക് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം പൊലീസ് തേടി. കാറിന്റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞ 18ന് അവസാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |