പത്തനംതിട്ട: നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു. തടയാൻ പല പദ്ധതികൾക്കും നഗരസഭ രൂപം നൽകിയെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചും ഇരുട്ടിന്റെ മറവിലും മാലിന്യം തള്ളുകയാണ്. ചാക്കിലും പ്ളാസ്റ്റിക് കവറിലും മറ്റുമാണ് മാലിന്യം കൊണ്ടിടുന്നത്. ചില കടകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ കൂട്ടിവച്ച ശേഷം രാത്രിയിലാണ് പലഭാഗങ്ങളിലായി കൊണ്ടിടുന്നത്. മത്സ്യ, മാംസ അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളും ഇതിലുണ്ട് . മഴയിൽ നനഞ്ഞും ചീഞ്ഞും ഇവ ദുർഗന്ധമുണ്ടാക്കുന്നു. വീടുകളിൽ ഉപയോഗശേഷം വലിച്ചെറിയുന്ന ബാഗുകൾ, തുണികൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. സമീപ പഞ്ചായത്തുകളിൽ നിന്ന് ചെറുവാഹനങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവരുന്നുണ്ട്. റിംഗ് റോഡിൽ അബാൻ ജംഗ്ഷൻ മുതൽ സ്റ്റേഡിയം, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ ഭാഗങ്ങളിൽ വരെ മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളായി. റോഡരികിൽ കാട് വളർന്നുനിൽക്കുന്ന ഭാഗങ്ങളിലാണ് മാലിന്യ നിക്ഷേപം.
വെട്ടിപ്പുറം - കടമ്മനിട്ട റോഡിന്റെ വശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപം പുന്നലത്ത് പടിയിലും മാലിന്യം തള്ളുന്നുണ്ട്.
ഞായറാഴ്ച രാത്രി അറവുശാലയ്ക്ക് എതിർവശം കണ്ണങ്കര തോട്ടിലേക്ക് മാലിന്യം തള്ളിയ ആളെയും വാഹനവും പൊലീസ് പിടികൂടിയിരുന്നു.
നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ മാലിന്യം പ്ലാസ്റ്റിക് കവറിൽ കെട്ടി പെട്ടി ഓട്ടോയിൽ കയറ്റി റിംഗ് റോഡിൽ നിന്ന് തോട്ടിലേക്ക് തള്ളുമ്പോഴാണ് നാട്ടുകാർ കാണുന്നത്. വിവരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്സിനെ അറിയിച്ചു. തുടർന്ന് പൊലിസെത്തിയാണ് നടപടി സ്വീകരിച്ചത്.
'' മാലിന്യം തള്ളുന്നവരെ കിട്ടിയാൽ കർശന നടപടി ഉറപ്പാണ്. പിഴയും ഇൗടാക്കും. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടി.സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |