ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവിന് സമ്മാനം പ്രഖ്യാപിക്കാതെ കേരളം
തിരുവനന്തപുരം : കെനിയയിൽ നടന്ന ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മലയാളിതാരം അബ്ദുൽ റസാക്കിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ കായികരംഗത്ത് പ്രതിഷേധം.റസാക്കിനൊപ്പം ടീമിലുണ്ടായിരുന്നവർക്ക് മറ്റ്സംസ്ഥാനസർക്കാരുകൾ ഇതിനകം വലിയ തുകയാണ് സമ്മാനം നൽകിയത്.11 ദിവസം മുമ്പാണ് ഇന്ത്യൻ ടീം റിലേയിൽ മെഡൽ നേടിയത്.
കായികരംഗത്തോട് തുടർച്ചയായി സർക്കാർ പുലർത്തുന്ന അവഗണനയുടെ അവസാന കണ്ണിയാണ് അബ്ദുൽ റസാഖെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നേരത്തേ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഹോക്കി ടീമിലെ ഏക മലയാളി ശ്രീജേഷിന് സമ്മാനംപ്രഖ്യാപിക്കാൻ വൈകിയത് ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. വൈകിയെങ്കിലും ശ്രീജേഷിന് രണ്ടു കോടി രൂപ സമ്മാനവും ഉദ്യോഗക്കയറ്റവും പ്രഖ്യാപിച്ചു. ഒളിമ്പിക്സ് ഫുട്ബാളിൽ പങ്കെടുത്ത അവസാന മലയാളിയും ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുമായ ഒളിമ്പ്യൻ ചന്ദ്രശേഖരന്റെ സംസ്കാരച്ചടങ്ങിൽ സംസസ്ഥാന ബഹുമതി ഏർപ്പെടുത്താതിരുന്നതും വിവാദമായിരുന്നു.
ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് കഴിയാതെപോകുന്നത് സങ്കടകരമാണെന്ന് കായികരംഗത്തുള്ളവർ പറയുന്നു. മുൻ കായിക താരം തന്നെ കൗൺസിൽ തലപ്പത്തിരിക്കുമ്പോഴാണ് ഈ ദുര്യോഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |