ഒളിത്താവളത്തിൽ പ്രതികളുടെ ആക്രമണത്തിൽ എസ്.ഐക്ക് പരിക്ക്
കൊല്ലം: തങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ സുഹൃത്തിനെ പ്രേരിപ്പിച്ചെന്ന പേരിൽ യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽപ്പെട്ട നാലു പേരെ കിളികൊല്ലൂർ പൊലീസ് ഒളിത്താവളം വളഞ്ഞ് പിടികൂടി. പാറമടയിലെ താവളത്തിൽ നിന്ന് പ്രതികളെ പിടികൂടുന്നതിനിടെ കിളികൊല്ലൂർ എസ്.ഐ അനീഷിന് പരിക്കേറ്റു.
കിളികൊല്ലൂർ ചാമ്പക്കുളം ക്ഷേത്രം നഗർ 66 സജോ ഭവനിൽ സജിൻ (27), പേരൂർ ക്ഷേത്രത്തിനടുത്ത് പുതുശേരിക്കുളം വയലിൽ പുത്തൻവീട്ടിൽ രാജീവ് (30), കൊറ്റങ്കര പേരൂർ അയ്യരുമുക്ക് തടത്തിൽ പടിഞ്ഞാറ്റതിൽ ജഹാസ് (30), ചാമ്പക്കുളം ക്ഷേത്രംനഗർ 126 വയലിൽ പുത്തൻവീട്ടിൽ റംസി മൻസിലിൽ റാഫി (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് ചാമ്പക്കുളം ക്ഷേത്രത്തിന് വടക്കുവശം നക്ഷത്ര നഗർ 30 ബംഗ്ലാവിൽ വടക്കതിൽ മണികണ്ഠനെയാണ് (47) മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അക്രമി സംഘത്തിനെതിരെ സുഹൃത്ത് പൊലീസിൽ പരാതി നൽകിയത് മണികണ്ഠന്റെ പ്രേരണ മൂലമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സംഭവത്തിന് ശേഷം യുവാക്കൾ വർക്കല, കുളത്തൂപ്പുഴ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവരെ പിടികൂടാനായി കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വിവരമറിഞ്ഞ പ്രതികൾ കുളത്തൂപ്പുഴ എസ്സ്റ്റേറ്റിൽ നിന്ന് പള്ളിക്കൽ കാട്ടുപുതുശേരിയിലെ പാറമടയിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പാറമട വളഞ്ഞു. ആയുധങ്ങളുമായി പൊലീസിനെ നേരിട്ട പ്രതികളെ സാഹസികമായാണ് പിടികൂടിയത്. ഇതിനിടെയാണ് എസ്.ഐ.അനീഷിന് പരിക്കേറ്റത്.
പ്രതികളിൽ ഒരാൾ രണ്ടു തവണ കാപ്പ കേസിലും ഇരവിപുരം സ്റ്റേഷൻ അതിർത്തിയിൽ നടന്ന ഒരു കൊലപാതക കേസിലും പ്രതിയാണ്. മറ്റുള്ളവരുടെ പേരിലും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ കിളികൊല്ലൂർ പൊലീസും നിഴൽ പൊലീസും വിശദമായി ചോദ്യം ചെയ്യുകയാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.
കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ശ്രീനാഥ്, താഹാ കോയ, ജയൻ സക്കറിയ, അൻസർ ഖാൻ, എസ്.സി.പി.ഒ ഷിഹാബുദീൻ, സി.പി.ഒമാരായ സാജ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |