തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിൽ തഴയപ്പെട്ടതായി ആരോപിക്കുന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ, ഡി.സി.സി, കെ.പി.സി.സി പുനഃസംഘടനകൾ മുന്നിൽക്കണ്ട് വിലപേശൽ ശേഷി കൂട്ടാനുള്ള തന്ത്രങ്ങളാരംഭിച്ചു. താഴെത്തട്ടിൽ അണികളെ സജ്ജരാക്കി സ്വാധീനമുറപ്പിക്കാനാണ് നീക്കം.
പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ് നിയമനങ്ങൾക്ക് പിന്നാലെ ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിലും അമളി പിണഞ്ഞെന്ന് വിലയിരുത്തുന്ന ഗ്രൂപ്പ് മാനേജർമാർ, ഇനിയെങ്കിലും തന്ത്രങ്ങൾ പാളാതിരിക്കാനുള്ള നീക്കത്തിലാണ്. സംസ്ഥാന നേതൃത്വത്തിലെ പുതിയ ശാക്തിക ചേരിയിലേക്ക് ഗ്രൂപ്പുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിന് ശക്തി കൂടിയെങ്കിലും, പകച്ചുനിൽക്കാതെ പ്രവർത്തനം ശക്തമാക്കാനാണ് അണികൾക്കുള്ള നിർദ്ദേശം. അതേസമയം, ഡി.സി.സി, കെ.പി.സി.സി പുനഃസംഘടനാ കൂടിയാലോചനകളിലേക്ക് സംസ്ഥാന നേതൃത്വം അടുത്തയാഴ്ചയോടെ കടന്നേക്കും. പൂർണമായും മെരിറ്റടിസ്ഥാനത്തിലേ താഴെത്തട്ടിൽ വരെ ഭാരവാഹി നിയമനമുണ്ടാകൂവെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാട്.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിന് പിന്നാലെ രൂക്ഷമായ കോൺഗ്രസിലെ വാക്പോരിന് ഇന്നലെ താൽക്കാലിക ശമനമുണ്ടായെങ്കിലും പിരിമുറുക്കം അയഞ്ഞിട്ടില്ല. പ്രമുഖ നേതാക്കളാരും പരസ്യപ്രതികരണത്തിന് മുതിർന്നില്ല. ഹൈക്കമാൻഡ് അംഗീകരിച്ച പ്രസിഡന്റുമാരുടെ പട്ടികയ്ക്കെതിരെ പരസ്യവിമർശനവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തിയതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് നീങ്ങാനാണ് സംസ്ഥാന നേതൃത്വത്തിനുള്ള നിർദ്ദേശം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയത് ശരിയായില്ലെന്ന് വിമർശിച്ച ഉമ്മൻ ചാണ്ടിക്ക് മറുപടിയായി, അത് തന്റെ വിശ്വാസ്യത ഉറപ്പിക്കാനാണെന്ന് സുധാകരൻ പ്രതികരിച്ചു. സംഘടനാകാര്യങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് പറയുന്നതാണ് അന്തിമവാക്കെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.
കോൺഗ്രസിലെ ചേരിപ്പോരിൽ ഘടകകക്ഷികളും അസ്വസ്ഥരാണ്. കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കൽ മുന്നണിക്ക് ദോഷമാകുമെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിമർശിച്ചു. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റിനിറുത്തി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നായിരുന്നു എം.കെ. മുനീറിന്റെ പ്രതികരണം. കോൺഗ്രസെന്ന കപ്പലിനെ നേതാക്കൾ മുക്കുകയാണെന്നും, സഹയാത്രികർക്ക് ജീവൻരക്ഷ തേടേണ്ടിവരുമെന്നും ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ പ്രതികരണം കടുപ്പിച്ചു.
കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം
ഡി.സി.സി പുന:സംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസിനകത്ത് ഉടലെടുത്ത ചേരിപ്പോരിന് പിന്നാലെ ഇന്നലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം.
തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷനായി നാടാർ സമുദായ അംഗത്തെ പരിഗണിക്കാത്തതിൽ പ്രതിഷേധിക്കാത്തതിൽ പ്രതിഷേധിക്കുന്നുവെന്ന് രേഖപ്പെടുത്തിയ പോസ്റ്ററും ഫ്ലക്സും കരിങ്കൊടിക്കൊപ്പം അവിടെ പതിപ്പിച്ചു. നാടാർ സമുദായത്തിന് ഡി.സി.സി അദ്ധ്യക്ഷസ്ഥാനം നൽകാത്തതിന് കോൺഗ്രസ് പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.
ഡി.സി.സി അദ്ധ്യക്ഷ പ്രഖ്യാപനത്തിൽ ഉയർന്നുകേട്ട പരാതികൾ കെ.പി.സി.സി ഭാരവാഹികളെ നിർണ്ണയിക്കുമ്പോൾ പരിഹരിക്കുമെന്ന് മുതിർന്ന നേതാക്കൾ വിശദീകരിക്കുന്നതിനിടയിലാണ് കെ.പി.സി.സി ആസ്ഥാനത്ത് തന്നെ കരിങ്കൊടിപ്രതിഷേധം ഉയർന്നിരിക്കുന്നത്. ഡി.സി.സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പത്തനംതിട്ടയിലും മലപ്പുറത്തും കരിങ്കൊടി ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |