കാബൂൾ : ഇരുപതു വർഷം നീണ്ട അഫ്ഗാൻ യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ സേന ഇന്നലെ പൂർണമായി പിന്മാറിയതോടെ താലിബാൻ പോരാളികൾ കാബൂൾ വിമാനത്താവളത്തിൽ വിജയം പ്രഖ്യാപിച്ചു.
അമേരിക്കൻ സേനയുമായുള്ള അവസാനത്തെ വിമാനം ചൊവ്വാഴ്ച രാത്രി കാബൂൾ വിമാനത്താവളം വിട്ടു. യു. എസ് വ്യോമസേനയുടെ 82ാം ഡിവിഷന്റെ കമാൻഡർ മേജർ ജനറൽ ക്രിസ് ഡോണാഹ്യൂ ആണ് അഫ്ഗാൻ മണ്ണിൽ നിന്ന് അവസാനമായി ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ കയറിയത്. അഫ്ഗാനിലെ അമേരിക്കൻ അംബാസഡർ റോസ് വിൽസണും ഇതേ വിമാനത്തിൽ മടങ്ങി.
അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിനാണ് ഇന്നലെ ഒദ്യോഗികമായി വിരാമമായത്. 2400ലേറെ അമേരിക്കൻ സൈനികർ ഈ യുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ചു വീണു.
അമേരിക്കൻ വിമാനം പറന്നുയർന്നപ്പോൾ താലിബാൻ പോരാളികൾ വെടിമുഴക്കിയാണ് അത് ആഘോഷിച്ചത്. തുടർന്ന് കാബൂൾ വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. അമേരിക്കൻ യൂണിഫോം ധരിച്ച് അമേരിക്കൻ ആയുധങ്ങളുമായാണ് താലിബാൻ പോരാളികൾ വിമാനത്താവളത്തിന്റെ ഓഫീസുകളും ഗ്രൗണ്ടും ഹാങ്ങറുകളും നിയന്ത്രിക്കുന്നത്.
അഫ്ഗാൻ സമയം രാത്രി 9ന് അവസാന അമേരിക്കൻ സൈനികനും കാബൂൾ വിമാനത്താവളം വിടുകയും നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുകയും ചെയ്‌തു എന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററിൽ കുറിച്ചത്.
അതിനിടെ യു. എൻ രക്ഷാസമിതി ഇന്നലെ പാസാക്കിയ പ്രമേയത്തിൽ ആഗോള ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്ന ഉറപ്പ് പാലിക്കാൻ താലിബാനോട് ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ നിലവിലെ പ്രസിഡന്റായ ഇന്ത്യയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് പഞ്ചമഹാശക്തികളുടെ ഏകകണ്ഠമായ പിന്തുണ ലഭിച്ചില്ല. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
അതിരുകടന്ന് താലിബാൻ ക്രൂരത
ഹെലികോപ്ടറിൽ തൂങ്ങിയാടി മൃതദേഹം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യം പിന്മാറിയതിന് പിന്നാലെ താലിബാന്റെ ക്രൂരത വെളിപ്പെടുത്തുന്ന രംഗങ്ങൾ പുറത്ത്.
താലിബാൻ ഭീകരർ കൈവശപ്പെടുത്തിയ യു.എസ് സൈനിക ഹെലികോപ്ടറിൽ മൃതദേഹം കെട്ടിത്തൂക്കിക്കൊണ്ട് പറത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. താലിബാന്റെ നിയന്ത്രണത്തിലുള്ള ട്വിറ്റർ അക്കൗണ്ടുകളിൽ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. കാണ്ഡഹാർ പ്രവിശ്യയിലൂടെ താലിബാൻ പെട്രോളിംഗ് നടത്തുന്നുവെന്ന അടിക്കുറിപ്പോടെയാണിത്. യു.എസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറിൽ നിന്ന് ഒരാളുടെ ശരീരം താഴേക്ക് തൂങ്ങിയാടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതിനെപ്പറ്റി പോസ്റ്റിൽ പരാമർശമില്ല. ഇത് യഥാർത്ഥ മൃതദേഹമാണോ ഡമ്മിയാണോയെന്നും ചർച്ചകകളുണ്ട്.
യു.എസ് സൈന്യം അഫ്ഗാൻ പ്രതിരോധ സേനയ്ക്ക് നൽകിയ നിരവധി യുദ്ധോപകരണങ്ങൾ ഇപ്പോൾ താലിബാന്റെ കൈവശമാണ്. എന്നാൽ യു.എസ് നിർമ്മിത വിമാനങ്ങൾ പറത്താൻ വൈദഗ്ദ്ധ്യമുള്ളവർ താലിബാൻ സംഘത്തിലില്ലെന്നിരിക്കെ, താലിബാനോടൊപ്പം ചേർന്ന യു.എസ് പരിശീലനം ലഭിച്ച അഫ്ഗാൻ സൈനികനായിരിക്കും ഹെലികോപ്ടർ പറത്തിയതെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |