പരിയാരം(കണ്ണൂർ): 16 വർഷം മുമ്പ് സ്വന്തം മുഖം എങ്ങനെയായിരുന്നെന്ന് ഓർത്തെടുക്കാൻ ഒരു ഫോട്ടോ പോലും അലോഷ്യസിന്റെ പക്കലില്ല. ചെവിയും മൂക്കും കണ്ണും കവിളും തെരുവുനായ്ക്കൾ കടിച്ചുപറിച്ചിടത്ത് മാംസം വെട്ടിയൊട്ടിച്ച രൂപമാണ് പിന്നീട്. പരിയാരം കടന്നപ്പള്ളി തുബോട്ട സ്വദേശിയായ അറുപതുകാരൻ അലോഷ്യസ് മദ്യപിച്ച് ലക്കുകെട്ട് കടവരാന്തയിൽ കിടക്കുമ്പോൾ നായ്ക്കൾ കൂട്ടമായി ആക്രമിച്ചത് 2005 സെപ്തംബർ ഒന്നിന് രാത്രിയിൽ. ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോക്കാരനാണ് അലോഷ്യസിനെ ശ്രദ്ധിച്ചതും നാട്ടുകാരെ വിവരം അറിയിച്ചതും. രാഷ്ട്രീയ ആക്രമണമെന്ന സംശയത്തിൽ ആരും ആശുപത്രിയിൽ കൊണ്ടുപോയില്ല. പഴയങ്ങാടി പൊലീസെത്തിയാണ് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
അവിടെ രണ്ട് ദിവസം ഐ.സി.യുവിൽ. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി മാംസം വെട്ടിയെടുത്ത് മുഖത്ത് തുന്നിപ്പിടിപ്പിച്ചു. കൂലിപ്പണിക്കാരനായ അലോഷ്യസിന് പ്ലാസ്റ്റിക്ക് സർജറി നടത്തി മുഖത്തിന് ഭംഗിവരുത്താൻ എവിടെന്ന് പണം. ഒരു കണ്ണ് നഷ്ടപ്പെട്ട്, മുറിപ്പാടുകൾ നിറഞ്ഞ മുഖവുമായി വീട്ടിലേക്ക്.
അലോഷ്യസിന്റെ വികൃത മുഖം കുടുംബാംഗങ്ങൾക്കു പോലും അറപ്പായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉപേക്ഷിച്ചുപോയി. വൃദ്ധയായ അമ്മയും സഹോദരനും മാത്രമായി കൂട്ട്. പുറത്തിറങ്ങാതെ ഒരു വർഷത്തോളം കഴിച്ചുകൂട്ടി. ഇടയ്ക്ക് വിഷം കഴിച്ച് ആത്മഹത്യയ്ക്കൊരുങ്ങിയപ്പോൾ, 'ഞാൻ ജീവിച്ചിരിക്കുന്നിടത്തോളംകാലം നിന്നെ നോക്കും" എന്ന അമ്മ ജൂയിസയുടെ വാക്കുകൾ പിന്തിരിപ്പിച്ചു.
സഹോദരനും അമ്മയും മരിച്ചതോടെ ഒറ്റയ്ക്കായി. ഇതിനിടെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ നിന്ന് ഒരു വീട് ലഭിച്ചു. അംഗപരിമിത പെൻഷനായി ലഭിക്കുന്ന 1,600 രൂപയിലാണ് ഇപ്പോൾ അലോഷ്യസിന്റെ ജീവിതം.
'പതിനാറ് വർഷത്തിനിടയിൽ ഞാനനുഭവിച്ച വേദനയുടെ ആഴമളക്കാൻ ആർക്കുമാവില്ല. മുഖം മാത്രമല്ല എനിക്കു നഷ്ടപ്പെട്ടത്, ജീവിതത്തിൽ എല്ലാമാണ് ".
-അലോഷ്യസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |