മലയിൻകീഴ്: വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സ്കോർപിയോ കാർ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 4 മണിയോടെ തച്ചോട്ടുകാവ് - മഞ്ചാടി റോഡിലാണ് സംഭവം.
കാൽനടയാത്രക്കാരനായ വൃദ്ധനെയും ബൈക്ക് യാത്രക്കാരെയും മറ്റൊരു കാറിലും ഇടിച്ച ശേഷം മുൻ വശത്തെ വീൽ ഇളകി മാറി റോഡിൽ ഉരസി ഉഗ്രശബ്ദത്തോടെ പോയ സ്കോർപിയോയെക്കുറിച്ച് നാട്ടുകാർ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്ന നാല് പേരിൽ ഡ്രൈവർ ഒഴികെ എല്ലാവരും രക്ഷപ്പെട്ടിരുന്നു. കാർ ഡ്രൈവറെയും കാറും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സ്കോർപിയോയിൽ ഉണ്ടായിരുന്നവരുടെ വിരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മദ്യപിച്ച സംഘമാണ് കാറിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സ്കോർപിയോയുടെ ഉടമ ഇടിച്ച കാറിന്റെ ഉടമയുമായി ധാരണയിലെത്തിയതായും ആരും കസ്റ്റിഡിയിലില്ലെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സ്കോർപിയോ സ്റ്റേഷനിലുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. സ്കോർപിയോ ഇടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്യാപ്ഷൻ: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വഴിയാത്രക്കാരെ ഇടിച്ച് വീഴ്ത്തിയ സ്കോർപിയോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |