ബംഗളൂരു: ബംഗളൂരുവിലെ കോറമംഗലയിൽ അമിതവേഗതയിലെത്തിയ ആഡംബര കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തൃശൂർ പൂങ്കുന്നം സ്വദേശി വനിതാ ഡോക്ടറും തമിഴ്നാട് എം.എൽ.എയുടെ മകനുമടക്കം ഏഴുപേർ മരിച്ചു. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
പൂങ്കുന്നം ഹരിനഗർ നാലാം സ്ട്രീറ്റ് ശ്രേയസിൽ മുരളീദാസൻ പടിക്കലയുടെ മകൾ ഡോ. ധനുഷ (28), ഹൊസൂരിലെ ഡി.എം.കെ എം.എൽ.എ വൈ. പ്രകാശിന്റെ മകൻ കരുണസാഗർ (28), ഡോ. ബിന്ദു (22), ഇഷിത (22),അക്ഷയ് ഗോയൽ (23), ഉത്സവ് (23), രോഹിത് (23) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ആറ് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു.
കരുണസാഗറാണ് കാർ ഓടിച്ചിരുന്നത്. അമിതവേഗത മൂലം നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞ് കയറിയ ശേഷമാണ് വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നത്. കാറിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്നു. ഒരു ടയർ ഊരി തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ധനുഷയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. സംസ്‌കാരം പിന്നീട്. അമ്മ:അനുരാധ. സഹോദരൻ:ഗിരീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |