നെടുമങ്ങാട്: 'നിനക്ക് സുഖം തന്നെയല്ലേ' എന്ന് ചോദിച്ച് തലമുടിയിൽ ചുറ്റിപ്പിടിച്ച് ചുമരിലിടിച്ചു. നിലത്തുവീണ മകളുടെ ദേഹത്ത് മുപ്പതിലേറെ തവണ കത്തി കുത്തിയിറക്കി ' നൊന്തുപെറ്റ മകൾ കണ്മുന്നിൽ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ തളർച്ചയിൽ വികലാംഗയായ വത്സലയ്ക്ക് വാക്കുകൾ മുഴുവിപ്പിക്കാനായില്ല. അവൻ എങ്ങനെ വീട് കണ്ടുപിടിച്ചെന്നും മകളോട് ഇത്രയ്ക്ക് വലിയ പക എന്തിനായിരുന്നെന്നും ചോദിച്ച് അലമുറയിടുകയാണ് ഈ അമ്മ.
സ്വന്തമായി വീടില്ലാത്ത വത്സലയും മകളും വർഷങ്ങളായി വാടക വീടുകളിൽ മാറിമാറി താമസിക്കുകയാണ്. ലോട്ടറി വിൽക്കാൻ കുഞ്ഞുനാൾ മുതൽ അമ്മയോടൊപ്പം ആര്യയെന്ന് നാട്ടുകാർ വിളിക്കുന്ന സൂര്യഗായത്രിയും പോകുമായിരുന്നു.
രാവിലെ സത്രംമുക്കിലെ ശിവൻകോവിലിന് മുന്നിലും പിന്നീട് കല്ലിംഗലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുമാണ് പതിവായുള്ള ലോട്ടറി വില്പന. പല ഭാഗങ്ങളിൽ നിന്നുമെത്തുന്നവർ സൂര്യയിൽ നിന്ന് ടിക്കറ്റെടുക്കുക പതിവായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ നിന്നാണ് പ്രതി പേയാട് വാറുവിളാകത്തുവീട്ടിൽ അരുണുമായുള്ള (28) പരിചയം തുടങ്ങിയത്. ഇവരുടെ അടുപ്പം ദൃഢമായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സൂര്യയെ വിവാഹം ചെയ്തുതരണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും വത്സലയും ബന്ധുക്കളും നിഷേധിച്ചു. അടിപിടിക്കേസുകളിലും മോഷണക്കേസിലും സ്ഥിരംപ്രതിയായ അരുണിന് മകളെ വിവാഹം കഴിച്ചു നൽകില്ലെന്ന ഉറച്ചനിലപാടിലായിരുന്നു കുടുംബം.
അരുൺ ശല്യപ്പെടുത്തുന്നതായി കാട്ടി വത്സല വലിയമല പൊലീസിൽ പരാതിയും നൽകി. കേസിൽ അരുണിനെ പൊലീസ് താക്കീത് നൽകി വിട്ടയച്ചതിന് പിന്നാലെ സൂര്യഗായത്രിയെ കാണാനില്ലെന്ന പരാതിയുമായി വത്സല വീണ്ടും പൊലീസിനെ സമീപിച്ചു. എന്നാൽ കൊല്ലം സ്വദേശിയായ യുവാവിനൊപ്പം സൂര്യ നാടുവിട്ടതായാണ് പൊലീസ് കണ്ടെത്തിയത്. ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാജരായ ഇരുവരെയും കോടതി വിട്ടയച്ചെങ്കിലും അധികനാൾ ഒന്നിച്ചുജീവിച്ചില്ല. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ അകന്ന യുവതി നെടുമങ്ങാട്ട് മടങ്ങിയെത്തി വീണ്ടും അമ്മയുടെ സഹായിയായി.
ഇതറിഞ്ഞ അരുൺ എട്ടുമാസം മുമ്പ് ട്രൈസ്‌കൂട്ടറിൽ വരികയായിരുന്ന വത്സലയെയും മകളെയും തടഞ്ഞ് സ്വർണമാലയും മൊബൈൽ ഫോണും തട്ടിപ്പറിച്ചതായി ആര്യനാട് പൊലീസിൽ കേസ് നിലവിലുണ്ട്. പ്രകോപിതനായ അരുൺ സൂര്യഗായത്രി താമസിക്കുന്ന വാടകവീട് രഹസ്യമായി നിരീക്ഷിച്ച് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വ്യാജ നമ്പർ പതിച്ച ബൈക്കിലെത്തുകയായിരുന്നു.
ഭർതൃഗൃഹത്തിൽ നിന്ന് തിരികെവന്ന സൂര്യഗായത്രി, തന്റെ നാട്ടിലെത്തി തങ്ങൾ ഇരുവരും വിവാഹിതരെപ്പോലെ കഴിഞ്ഞവരാണെന്ന് പറഞ്ഞു, അവൾക്ക് കുടുംബമുണ്ടായിട്ടും തനിക്ക് വിവാഹം നടക്കാതെ വന്നതോടെയാണ് ഈ കടുംകൈ ചെയ്യാൻ നിർബന്ധിതനായതെന്നാണ് അരുൺ സംഭവസമയം ഓടിക്കൂടിയ നാട്ടുകാരോട് വെളിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |